ഐഎസിന് തിരിച്ചടി: മൊസൂള്‍ നഗരത്തില്‍ കനത്ത പോരാട്ടം
മൊസൂൾ തിരിച്ചുപിടിക്കാൻ രണ്ടാഴ്ച മുന്‍പ് തയ്യാറാക്കിയ യുദ്ധതന്ത്രമാണ് ഇപ്പോൾ ലക്ഷ്യം കണ്ടതായി ഇറാഖ് സൈന്യം അവകാശപ്പെടുന്നത്. കിഴക്കൻ മേഖലയിൽ സമ, ഖദ്ര, കരാമ തുടങ്ങിയ ആറ് പ്രദേശങ്ങളിലാണ് സൈന്യത്തിന്റെ മുന്നേറ്റം. വർഷങ്ങളായി ഇവിടം ഐഎസ് അധീനതയിലായിരുന്നു. മൊസൂൾ തിരിച്ചുപിടിക്കുന്നതിന്‍റെ ഭാഗമായി ഇറാഖ് സൈന്യത്തോടൊപ്പം പ്രത്യേക പരിശീലനം ലഭിച്ച കുർദ്ദിഷ് പടയുടെയും, ഇറാഖ് തീവ്രവാദ വിരുദ്ധ സേനയുടെയും ശ്രമഫലമായാണ് മുന്നേറ്റമെന്ന് സൈനീക വക്താവ് അറിയിച്ചു.
ഒപ്പം സഖ്യസേനയുടെ പിന്തുണയോടെ വ്യോമാക്രമണവും ശക്തമാക്കി. പിടിച്ചെടുത്ത കേന്ദ്രങ്ങളിൽ ഇറാഖി പതാക സൈന്യം ഉയർത്തി. സൈന്യത്തിനെതിരെ പോരാടാൻ ഐഎസ് തലവൻ അബൂബക്കര്‍ അൽ ബാഗ്ദാദി ആഹ്വാനം നൽകി മണിക്കൂറുകൾക്കകം സൈന്യത്തിന്‍റെ മുന്നേറ്റമെന്നും ശ്രദ്ധേയം.
എന്നാൽ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്ന് പിന്മാറിയ ഐഎസ്, സമീപ സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. സൈന്യം വിജയമവകാശപ്പെടുമ്പോള്‍ മറുഭാഗത്ത് കുരുതി തുടരുന്നതായി മനുഷ്യാവകാശ സംഘടനകളും ഉന്നയിക്കുന്നു.