കണ്ണൂര്‍ ഇരിട്ടിയില്‍ നാടോടി മാതാപിതാക്കളെ കൊന്ന ശേഷം ബന്ധു ട്രെയിന്‍ ഉപേക്ഷിച്ച കുട്ടികളായ ആറു വയസ്സുകാരന്‍ ആര്യനും, നാല് വയസ്സുകാരി അമൃതയും കഴിഞ്ഞ 45 ദിവസത്തിനിടെ കടന്നുുപോയത് ഏതൊരു കുരുന്നിനും താങ്ങാനാവുന്നതിലപ്പുറമുള്ള കൊടും ക്രൂരതയുടെയും ഒറ്റപ്പെടലിന്റെയും നാളുകളിലൂടെ. ആ 45 ദിവസവും ആര്യന്‍ കുഞ്ഞനുജത്തിയെ കൈവിടാതെ കാത്തു. നാട്ടുകര്‍ക്ക് മുന്നില്‍ അവിനിപ്പോള്‍ ഒരു ഹീറോയുടെ പരിവേഷമാണെങ്കിലും കഴിഞ്ഞ 45 ദിവസങ്ങള്‍ അവന് നടുക്കത്തിന്റെയും ഞെട്ടലുകളുടേതുമായിരുന്നു.

നാടകീയം ഈ തിരിച്ചുവരവ്

അദ്യന്തം നാടകീയത നിറഞ്ഞ സംഭവങ്ങള്‍ക്കൊടുവിലാണ് ആര്യനും ആമൃതയും കഴിഞ്ഞദിവസം സുരക്ഷിതരായി ഉറ്റവർക്കിടയിലേക്കെത്തിയത്. അമ്മ ശോഭയെ കൊലപ്പെടുത്തിയ ശേഷം പ്രതി മഞ്ജുനാഥ് ഇവരെ കൊണ്ടു പോകുമ്പോള്‍ അമ്മ നഷ്ടപ്പെട്ട വിവരം ഈ കുരുന്നുകള്‍ അറിഞ്ഞിരുന്നില്ല. ആദ്യം അച്ഛനെയും പിന്നെ അമ്മയെയും കൊലപ്പെടുത്തിയ ഇയാള്‍ കുട്ടികളെ ബംഗളൂരുവില്‍ നിന്നും മുംബൈയിലേക്കുള്ള ട്രെയിനില്‍ കയറ്റി വിടുകയായിരുന്നു. മുംബൈ പോലീസാണ് ഇവരെ അഭയ കേന്ദ്രത്തിലാക്കിയത്. ഒറ്റപ്പെടലിന്റെ വേദനയ്ക്കിടയിലും കുഞ്ഞനുജത്തിയെ കൈവിടാതിരുന്ന ആര്യന്റെ ഈ മനസ്സാണ് ഇരുവരെയും കണ്ടെത്താന്‍ പൊലീസിന് തുണയായതും. ഉറ്റവരെ കണ്ടതിന്റെ സന്തോഷത്തിനിടയിലും അനാഥരായി അലഞ്ഞതിന്റെ ദുഖം ആര്യനെ വിട്ടു മാറിയിട്ടില്ല. ഇരിട്ടി പ്രോബേഷൻ എസ്.ഐ, എസ് അർഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് വെള്ളിയാഴ്ചയാണ് മുംബൈിൽ നിന്നും നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കുട്ടികളെ ഏറ്റുവാങ്ങിയത്.

അമ്മയുടെ വേര്‍പാടില്‍ വിതുമ്പി കുരുന്നുകള്‍

മുംബൈയിൽ നിന്നും പൊലീസിനും ബന്ധുക്കൾക്കുമൊപ്പം ഇരിട്ടിയിലേക്ക് തിരിക്കുമ്പോൾ അമ്മയെ കാണുമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടികൾ. ഇരിട്ടിയിലെത്തുന്നതിന് അല്‍പ്പം മുമ്പ് മാത്രമാണ് അമ്മ ശോഭ കൊല്ലപ്പെട്ട വിവരം ബന്ധുവായ കാവ്യ കുട്ടികളെ അറിയിച്ചത്. ആര്യൻ ഒരുവിധം പിടിച്ചു നിന്നെങ്കിലും അമൃത കണ്ണുനീരടക്കാനാവാതെ വിതുമ്പി. ഒടുവിൽ കാവ്യയുടെ മടിയിൽ അവൾ തലചായ്ച്ചു കിടന്നു. ഇരിട്ടിയിലെത്തിയപ്പോഴും അവൾ ആരേയോ തിരയുന്നുണ്ടായിരുന്നു. കൊല ചെയ്യപ്പെട്ട, കുട്ടികളുടെ അച്ഛൻ രാജുവിന്റെ സഹോദരി കാവ്യ ഉൾപ്പെടെയുള്ള ബന്ധുക്കൾ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് പൊലീസിന് ഉറപ്പ് നൽകിയിട്ടുണ്ട്. അതിനാൽ കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള മറ്റു കാര്യങ്ങൾക്ക് സഹായിക്കാൻ വ്യക്തികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും സഹായങ്ങൾ സ്വരൂപിച്ച ശേഷം കുട്ടികളെ ബന്ധുക്കൾക്ക് കൈമാറാമെന്നാണ് പൊലീസ് കരുതുന്നത്.

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരത

ജനുവരി 21നാണ് ഇരിട്ടി പഴയ പാലത്തിനു സമീപം ഉപയോഗശൂന്യമായ കിണറ്റില്‍ ശോഭയുടെ ജീർണ്ണിച്ച ജഡം കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആത്മഹത്യാ സാധ്യത പറഞ്ഞിരുന്നെങ്കിലും പൊലീസ് അന്വേഷണത്തിൽ ഇതുകൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. ശോഭയുടെ മാതൃസഹോദരീ ഭർത്താവും കാമുകനുമായ തുമഗുരു സ്വദേശി ടി.കെ. മഞ്ജുനാഥാണ് ശോഭയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി.

ഇരുവരും തമ്മിലുളള വഴക്കിനിടെ മ‍ഞ്ജുനാഥ് ശോഭയെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ബോധരഹിതയായ ശോഭ മരിച്ചുവെന്ന് കരുതിയാണ് മ‍ഞ്ജുനാഥ് അവരെ കിണറ്റിലെറിയുകയായിരുന്നു. പിന്നീട് മഞ്ജുനാഥ കുട്ടികളെയും കൂട്ടി ബംഗളൂരുവിലേക്ക് പോയി. ഇവിടെ നിന്നാണ് കുട്ടികളെ മുംബൈയിലെക്കുള്ള ട്രെയിനില്‍ കയറ്റിവിട്ടത്. ശോഭയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു വിവരം പൊലീസിനു ലഭിച്ചത്. 2015 ഡിസംബർ 21ന് ശോഭയുടെ ഭർത്താവ് രാജുവിനെ ശോഭയും താനും ചേർന്ന് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി കത്തിച്ചെന്ന് മഞ്ജുനാഥ് വെളിപ്പെടുത്തിയിരുന്നു.