നീന്തലും ഓട്ടവും സൈക്കിളോട്ടവും എല്ലാം ചേര്‍ന്ന മത്സരമാണ് ആയേണ്‍ മാന്‍. ദുബായില്‍ നടത്തിയ മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. ദുബായ് സ്‌പോര്‍ട്സ് കൗണ്‍സിലായിരുന്നു സംഘാടകര്‍.
നീന്തല്‍ മത്സരത്തോടെയാണ് തുടക്കമായത്. ജുമേറ ബീച്ചിലായിരുന്നു ഇത്. 1.9 കിലോമീറ്റര്‍ ദൂരമാണ് നീന്തിക്കയറേണ്ടത്. അതിന് ശേഷം സൈക്കിളോട്ട മത്സരം. 90 കിലോമീറ്റര്‍ ദൂരമാണ് സൈക്കിള്‍ ചവിട്ടേണ്ടത്. മൂന്നാം ഘട്ടത്തില്‍ ഓട്ടമത്സരമാണ്. 21 കിലോ മീറ്റര്‍ ദൂരമാണ് ഓടേണ്ടത്. വനിതകള്‍ക്കായി അയേണ്‍ വുമണ്‍ മത്സരവും സംഘടിപ്പിച്ചു. ഈ വിഭാഗത്തിലും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വനിതകള്‍ മത്സരിക്കാന്‍ എത്തിയിരുന്നു.

ഇതോടനുബന്ധിച്ച് കുട്ടികള്‍ക്കായും മത്സരം സംഘടിപ്പിച്ചിരുന്നു. അയേണ്‍ ക്ലിഡ്സ് എന്ന പേരിലായിരുന്നു ഇത്. എന്നാല്‍ കുട്ടികളുടെ വിഭാഗത്തില്‍ ഓട്ട മത്സരം മാത്രമാണ് ഉണ്ടായിരുന്നത്. പുരുഷ വിഭാഗത്തില്‍ സ്പെയിനില്‍ നിന്നുള്ള ജാവിയര്‍ ഗോമസ് ജേതാവായി. ഓസ്‍ട്രേലിയയില്‍ നിന്നുള്ള ജോഷ് ആംബര്‍ഗറിനാണ് രണ്ടാം സ്ഥാനം. വനിതാ വിഭാഗത്തില്‍ സ്വിറ്റ്സര്‍ലന്റുകാരി ഡാനിയേല റൈഫ് ആണ് ജേതാവ്.