നിര്‍ണായക പോരാട്ടത്തില്‍ തീര്‍ത്തും നിശബ്ദനായിരുന്നു സാംപോളി. രണ്ടാം പകുതിയില്‍ അഗ്യൂറോയെ കളത്തിലിറക്കാന്‍ മെസി  സാംപോളിയോട് പറയുന്നതും ആരാധകര്‍ കണ്ടു. 

മോസ്കോ: അര്‍ജന്റീന-നൈജീരിയ പോരാട്ടം കണ്ട ആരാധകരെല്ലാം സമ്മതിക്കുന്ന ഒരു കാര്യമുണ്ടാകും. ആ മത്സരത്തില്‍ ഗ്രൗണ്ടിലും പുറത്തും അര്‍ജന്റീനയെ നയിച്ചത് സാക്ഷാല്‍ ലയണല്‍ മെസി തന്നെയായിരുന്നു. ഡഗ് ഔട്ടിലിരുന്ന കോച്ച് ജോര്‍ജ് സാംപോളി വെറും കാഴ്ചക്കാരനും. ക്രൊയേഷ്യക്കെതിരെ അര്‍ജന്റീന തോറ്റ മത്സരത്തില്‍ ടച്ച് ലൈനില്‍ അസ്വസ്ഥനായി അലറി വിളിച്ച് നടന്നിരുന്ന സാംപോളിയെ അല്ല ആരാധകര്‍ നൈജീരിയക്കെതിരെ കണ്ടത്.

നിര്‍ണായക പോരാട്ടത്തില്‍ തീര്‍ത്തും നിശബ്ദനായിരുന്നു സാംപോളി. രണ്ടാം പകുതിയില്‍ അഗ്യൂറോയെ കളത്തിലിറക്കാന്‍ മെസി സാംപോളിയോട് പറയുന്നതും ആരാധകര്‍ കണ്ടു. മത്സരത്തിനിടെ പലപ്പോഴും മെസിയോട് സംസാരിക്കുന്ന സാംപോളിയെയും ആരാധകര്‍ക്ക് കാണാനായി. മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങും മുമ്പ് കളിക്കാരോട് സംസാരിച്ചതും മെസി തന്നെയായിരുന്നു.

ക്രൊയേഷ്യക്കെതിരായ മത്സരശേഷം ടീം അംഗങ്ങള്‍ കോച്ചിനെതിരെ കലാപമുയര്‍ത്തിയെന്ന വാര്‍ത്തകള്‍ കൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് കോച്ചെന്ന നിലയില്‍ സാംപോളിയുടെ റോളിനെക്കുറിച്ച് സംശയമുണരുന്നത്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ടീമിലെ സീനിയര്‍ അംഗമായ മഷെറാനോയും മെസിയെ സഹായിക്കാനുണ്ടെന്നാണ് ടീം വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

ക്രൊയേഷ്യക്കെതിരായ മത്സരശേഷം തീര്‍ത്തും അസ്വസ്ഥരായ ടീം അംഗങ്ങള്‍ നൈജീരിയക്കെതിരായ ത്രസിപ്പിക്കുന്ന വിജയത്തിനുശേഷം ഭിന്നതകള്‍ മറന്ന് ആവേശം വീണ്ടെടുത്തിട്ടുണ്ട്. എന്തായാലും ലോകകപ്പ് കഴിയുന്നതുവരെ കോച്ചായി സാംപോളി ടച്ച് ലൈനില്‍ ഉണ്ടാവുമെങ്കിലും അന്തിമല ഇലവനില്‍ അടക്കം മെസിയുടെയും സീനിയര്‍ താരങ്ങളുടെയും തന്നെയാകും അവസാന വാക്ക് എന്നാണ് സൂചനകള്‍.