കാബൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് ചാവേറാക്രമണം
കാബൂള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണം. ഇറാഖി എംബസിക്കടുത്തുണ്ടായ ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു. ചാവേറായി എത്തിയ ആക്രമണകാരി എംബസിയുടെ ഗേറ്റിനടുത്ത് പൊട്ടിത്തെറിച്ചു, തുടർന്നാണ് മറ്റ് മൂന്നുപേർ എംബസി വളപ്പിൽ കടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണകാരികളും തമ്മിലെ ഏറ്റുമുട്ടൽ മണിക്കൂറുകൾ തുടർന്നു.
മൂന്ന് ആക്രമണകാരികളും കൊല്ലപ്പെട്ടുവെന്നാണ് അഫ്ഗാൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. പക്ഷേ ഒരാൾ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്നാണ് അഫഗാൻ ടെലിവിഷൻ റിപ്പോർട്ട്ചെയ്തത്. അംബാസിഡറേയും എംബസി ഉദ്യോഗസ്ഥരേയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെങ്കിലും എത്രപേർക്ക് പരിക്കേറ്റെന്നത് വ്യക്തമല്ല.
സുരക്ഷാ സ്ഥിതി മോശമായിവരികയാണ് രാജ്യത്ത്.ഈ വർഷമിതുവരെ 1662 സാധാരണക്കാരാണ് ആക്രമണങ്ങളിൽ മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച കാബുളിലെ ചാവേറാക്രമണത്തിൽ 30 പേർ മരിച്ചിരുന്നു, 2015ലാണ് ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാനിസ്ഥാനിൽ സ്ഥാനമുറപ്പിച്ചതായി പ്രഖ്യാപിച്ചത്. ഈ സാഹ്ചര്യത്തിൽ അമേരിക്കൻ സൈനികസാന്നിധ്യം കൂട്ടണോ എന്നാലോചിക്കുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.