ബാഗ്ദാദ്: തെക്കന്‍ ബാഗ്ദാദില്‍ ഷിയ തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 80 മരണം. നാല്‍പതിലധികം ആളുകള്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തെക്കന്‍ ബാഗ്ദാദിലെ ഹില്ലയിലാണ് ആക്രമണമുണ്ടായത്. തീര്‍ത്ഥാടക സംഘം ഭക്ഷണം കഴിക്കാനെത്തിയ ഹോട്ടലും അടുത്തുള്ള പെട്രോള്‍ പമ്പു ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കര്‍ബാലയില്‍ മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം മടങ്ങുകയായിരുന്ന സംഘമാണ് മരിച്ചത്. മരിച്ചവരിലേറെയും ഇറാന്‍ അഫ്ഗാനിസ്ഥാന്‍ സ്വദേശികളാണ്. നാല് ബസ്സുകളിലായെത്തിയ തീര്‍ത്ഥാടക സംഘം ഇന്ധനം നിറയ്ക്കുന്നതിനായി പെട്രോള്‍ പന്പില്‍ നിര്‍ത്തിയ സമയത്താണ് ആക്രമണമുണ്ടായത്. അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്കിലെത്തിയ അക്രമികള്‍ സ്‌ഫോടനം നടത്തിയെന്നാണ് പൊലീസിന്റെ സ്ഥിരീകരണം. വടക്കന്‍ ഇറാഖിലും മൊസൂളിലും ഇറാഖി സൈന്യം ഐഎസിനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ആക്രമണത്തിന്റെ ഉദ്ദേശമെന്നാണ് പൊലീസ് കരുതുന്നത്.