ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളതലമുറക്കാരന്‍റെ വിവരങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിന് ചോര്‍ത്തി. നാലുവയസ്സുകാരനായ പ്രിന്‍സ് ജോര്‍ജിന്‍റെ വിവരങ്ങള്‍ ടെലിഗ്രാം വഴിയാണ് ചോര്‍ത്തിയാള്‍ ഐഎസിന് കൈമാറിയത്. വിവരങ്ങള്‍ ചോര്‍ത്തിയ ഹുസ്‌നൈന്‍ റാഷിദ് എന്ന മുപ്പത്തിയൊന്നുകാരന്‍ പോലീസ് പിടിയിലാണ്. 

വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഭീകവാദ കുറ്റം ചുമത്തി. വില്യം രാജകുമാരന്‍റെയും കെയ്റ്റ് മിഡ്ല്‍ടണിന്റെയും മകനായ ജോര്‍ജിന്‍റെ ചിത്രവും ലണ്ടനിലെ കുട്ടിയുടെ സ്‌കൂള്‍ വിലാസവുമാണ് റാഷിദ് രഹസ്യകേന്ദ്രത്തിലേക്ക് അയച്ചത്. ഇതിന് മുന്‍പ്, ആഗോള ഭീകരസംഘടനയായ ഐഎസിന്‍ ഹിറ്റ് ലിസ്റ്റില്‍ ജോര്‍ജ് രാജകുമാരനെയും ഉള്‍പ്പെടുത്തിയ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

ഐഎസില്‍ ചേരുന്നതിനു വേണ്ടി ഇയാള്‍ സിറിയയിലേക്കു കടക്കാനൊരുങ്ങും മുന്‍പാണു പിടിയിലായതെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ 22നാണ് ലങ്കാഷയറില്‍ വച്ച് റാഷിദ് അറസ്റ്റ് ചെയ്യപ്പെടുന്നത്. അയക്കുന്ന സന്ദേശം ആര്‍ക്കും ചോര്‍ത്തി എടുക്കാന്‍ സാധിക്കാത്ത തരത്തിലുള്ള എന്‍ക്രിപ്ക്ഷന്‍ സേവനമുള്ളതിനാലാണ് ഇവര്‍ ടെലിഗ്രാം തന്നെ തെരഞ്ഞെടുത്തത്. തോക്കേന്തിയ ഭീകരന്‍റെ നിഴല്‍ ചിത്രത്തിനൊപ്പം ജോര്‍ജ് രാജകുമാരനെയും ചേര്‍ത്തുള്ള ഫോട്ടോ ആശങ്കയുളവാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

 'സ്‌കൂള്‍ നേരത്തെ തുടങ്ങും' എന്ന സന്ദേശവും ഒപ്പം സ്‌കൂളിന്റെ വിലാസവും സന്ദേശത്തില്‍ ചേര്‍ത്തിട്ടുണ്ട്. രാജകുടുംബത്തെപ്പോലും വെറുതെവിടില്ലെന്ന ഭീഷണിയും ഫോട്ടോയോടൊപ്പമുണ്ട്. ഭീകരര്‍ക്ക് സന്ദേശങ്ങള്‍ കൈമാറുന്ന ശൃംഖലയിലെ ഒരു കണ്ണിയാണ് റാഷിദെന്ന് അന്വേഷണവിഭാഗം പറയുന്നു. ആക്രമണത്തിനു മുന്നോടിയായി ഭീകരര്‍ക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളുടെയും വിവരങ്ങള്‍ ഇത്തരത്തില്‍ സന്ദേശങ്ങളിലൂടെയാണ് അറിയിക്കുന്നത്. യുകെയിലെ എല്ലാ സ്റ്റേഡിയങ്ങളുടെയും വിവരങ്ങളും റാഷിദ് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. റാഷിദിനെ ഡിസംബര്‍ 20 വരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.