'ഈ വേദന നിറഞ്ഞ സമയത്ത് ഇന്ത്യക്കൊപ്പം'; പിന്തുണ അറിയിച്ച് ഇസ്രായേല്‍
ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡര്‍ റോണ്‍ മാല്‍ക്കയും ഇന്ത്യക്ക് പിന്തുണ അറിയിച്ച് രംഗത്ത് എത്തി. ഈ വിഷമ മണിക്കൂറുകളില്‍ ഇന്ത്യക്കാര്‍ക്ക് ഒപ്പം ഞങ്ങള്‍ നില്‍ക്കുന്നു. സിആര്‍പിഎഫിനെയും ആക്രമണത്തിന് വീരമൃത്യു വരിച്ച ജവാന്മാരുടെ കുടംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു
ദില്ലി: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഇസ്രായേല്‍. പുല്‍വാമയില്‍ ഭീകരാക്രണത്തില്‍ ഇന്ത്യക്ക് എല്ലാ സഹായങ്ങളും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാഗ്ദാനം ചെയ്തു. ''എന്‍റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്, ഞങ്ങള്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ട്.
സുരക്ഷാ സെെന്യവും ഇന്ത്യന്‍ ജനതയും ഭീകരാക്രമണത്തില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളിലാണ്. ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളോട് ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു''വെന്നും ബെഞ്ചമിന്‍ നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡര്‍ റോണ്‍ മാല്‍ക്കയും ഇന്ത്യക്ക് പിന്തുണ അറിയിച്ച് രംഗത്ത് എത്തി.
ഈ വിഷമ മണിക്കൂറുകളില്‍ ഇന്ത്യക്കാര്‍ക്ക് ഒപ്പം ഞങ്ങള്‍ നില്‍ക്കുന്നു. സിആര്‍പിഎഫിനെയും ആക്രമണത്തിന് വീരമൃത്യു വരിച്ച ജവാന്മാരുടെ കുടംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
ആക്രമണത്തിന് പുറകേ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചു. പാർലമെന്‍റ് ലൈബ്രറി കെട്ടിടത്തിലാണ് കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിലാകും യോഗം.