ചക്ക ഇന്ന് മുതല്‍ സംസ്ഥാനഫലം എന്ന പദവിയിലേക്ക്  സർക്കാരിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: 'ചക്ക' ഇന്ന് മുതല്‍ കേരളത്തിന്‍റെ ഔദ്യോഗിക ഫലം എന്ന പദവിയിലേക്ക്. മന്ത്രി വി എസ് സുനിൽകുമാർ നിയമസഭയിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 30 കോടി മുതൽ 60 കോടി ചക്ക വരെ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുണ്ടെന്നും, വാണിജ്യപരമായി ചക്കയെ ഉപയോഗപ്പെടുത്തിയാൽ 30000 കോടി രൂപയുടെ വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു.

കാർഷിക വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്.ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാൻഡ് ചക്കയെ ലോക വിപണിയിൽ അവതരിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളിലൂടെ പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ചക്കയിൽ നിന്നും അതിന്റെ അനുബന്ധ ഉൽപന്നങ്ങളിൽ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക. ചക്ക സംസ്ഥാനത്തു വൻതോതിൽ ഉണ്ടെങ്കിലും അതിന്റെ ഗുണം പൂർണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല.

പ്രതിവർഷം 32 കോടി ചക്ക ഉൽപ്പാദിപ്പിക്കപ്പെടുന്ന കേരളത്തിൽ അതിന്റെ 30% നശിച്ചു പോകുന്നുവെന്നാണു കണക്കുകൾ. സംസ്ഥാനത്ത് ഉപയോഗിക്കാതെ വര്‍ഷം തോറും നശിക്കുന്നത് 600 കോടി രൂപയുടെ ചക്കയാണെന്നാണ് കണക്ക്. എന്നാൽ, ചക്ക ഉണ്ടാവാത്ത അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ഇവയ്ക്ക് പ്രിയമേറിവരികയാണ്. ഈ സാഹചര്യത്തില്‍ സംസ്കരണസാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ചക്കയില്‍ നിന്ന് ലാഭം കണ്ടെത്താനുളള ഒരുക്കത്തിലാണ് സര്‍ക്കാര്‍. 

മറ്റു സംസ്ഥാനങ്ങളില്‍ ഉളളതിനേക്കാള്‍ ഗുണമേൻമ കേരളത്തില്‍ സുലഭമായി വിളയുന്ന ചക്കകള്‍ക്ക് ഉണ്ടെന്നതാണ് പ്രത്യേകത ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്ലാവ് നടീലും വർധിക്കുമെന്നാണു പ്രതീക്ഷ. ചക്കയുടെ ഉൽപാദനവും വിൽപനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. പ്ലാവ് കൃഷി വികസിപ്പിക്കുന്നതിനു പരമാവധി പേർക്ക് തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു. ചക്ക ഗവേഷണത്തിനായി അമ്പലവയലിൽ കൃഷിവകുപ്പിന്റെ റിസർച് സെന്റർ ആരംഭിച്ചു കഴിഞ്ഞു. എല്ലാ വർഷവും സർക്കാർ തലത്തിൽ ചക്ക മഹോത്സവവും നടത്തുന്നു.

പഴങ്ങളിൽ വച്ചു ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീൻ സംപുഷ്ടമായ ചക്കയിൽ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കമടൽ, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങൾ ഉണ്ടാക്കാം. 

വീഡിയോ കടപ്പാട്: സ്‌ക്രോള്‍