തിരുവനന്തപുരം: സഭയുടെ ഭൂമി കച്ചവടത്തെ പരിഹസിച്ചു ജേക്കബ് തോമസ്. കുറഞ്ഞ തുകക്ക് കോടികളുടെ ഭൂമി വിറ്റതിൽ ജേക്കബ് തോമസ് കര്‍ശനമായി വിമർശിച്ചു. വില്പനയിൽ അഴിമതി ഉണ്ടെന്നും സൂചിപ്പിച്ചു. ഫേസ്ബുക്കിലാണ് ജേക്കബ് തോമസ് വിമര്‍ശനം ഉയര്‍ത്തിയത്.
നേരത്തെ പരസ്യമായി നിലപാട് വിശദീകരിച്ച് എറണാകുളം- അങ്കമാലി അതിരൂപത രംഗത്തെത്തിയിരുന്നു. ഇടപാടിൽ സഭയ്ക്ക് വലിയ പിഴവ് പറ്റിയെന്നും 34 കോടിരൂപയുടെ നഷ്ടമുണ്ടെന്നും അതിരൂപതാ വക്താവ് തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. സഭാ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മാർപ്പാപ്പക്ക് സമർപ്പിച്ചശേഷം ആവശ്യമെങ്കിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ റോമിൽ നിന്ന് നേരിട്ട് അന്വേഷണം നടത്തുമെന്നും എറണാകുളം -അങ്കമാലി അതിരൂപത വക്താവ്, ഫാദർ പോൾ കരേടൻ പറഞ്ഞു.
കടം തീർക്കാൻ ഭൂമി വിൽക്കാമെന്നുളളത് പൊതു തീരുമാനമാണ്. മുഴുവൻ ഭൂമിയും ഒരാൾക്കുതന്നെ വിൽക്കാനായിരുന്നു ധാരണ. ഇത് തെറ്റിച്ച് 36 പേർക്ക് മുറിച്ച് വിറ്റത് സഭയുടെ തീരുമാനമല്ല. സഭാ സമിതികൾ അറിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ അബദ്ധംപറ്റിയെന്നാണ് ഭൂമി വിൽപ്പനയെക്കുറിച്ച് സിറോമലബാർ സഭാ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഔദ്യോഗിക നിലപാട്. കാനോനിക നിയമങ്ങൾ തെറ്റിച്ചു എന്നത് ശരിയാണ്. ഉത്തരവാദികളായവർക്കെതിരെ സഭാ നിയമങ്ങൾ അനുസരിച്ചുളള അന്വേഷണവും നടപടിയും ഉണ്ടാകും.
ആറംഗം അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ട് മാർപ്പാപ്പക്ക് നൽകും. മാർ ജോർജ് ആലഞ്ചേരി അടക്കമുളള ആരോപണവിധേയരോട് അന്വേഷണ കമ്മീഷൻ വിശദീകരണം തേടും. ചതിച്ചത് ഇടനിലക്കാരനായ സാജുവാണ്. ഇയാളെ കർദിനാൾ വിശ്വസിച്ചു പോയതാണ് അബദ്ധത്തിന് കരാണമായതെന്നും അദ്ദേഹം വ്യക്തമാക്കി. സഭ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാൽ എല്ലാറ്റിനേയും അതിജീവിക്കുമെന്നും ഫാദർ പോൾ കരേടൻ കൂട്ടിച്ചേര്‍ത്തു.
