സി.എ.ജി റിപ്പോര്‍ട്ടില്‍ തനിക്കെതിരായി വന്ന പരാമര്‍ശങ്ങള്‍ക്ക് വിശദീകരണവുമായി ജേക്കബ് തോമസ്. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി അന്നത്തെ സര്‍ക്കാരാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രിയും തുറമുഖ വകുപ്പ് മന്ത്രിയുമാണ് ഇതിന് വിശദീകരണം നല്‍കേണ്ടത്. താന്‍ വിജിലന്‍സില്‍ പ്രവര്‍ത്തിച്ചതാണ് ശത്രുക്കളുണ്ടാകാന്‍ കാരണമെന്നും ജേക്കബ് തോമസ് പ്രതികരിച്ചു. ജനങ്ങള്‍ക്ക് സത്യം അറിയാം. തനിക്ക് സത്യം ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ജേക്കബ് തോമസ്.

നേരത്തെ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേടുകള്‍ നടത്തിയെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. ഡയറക്ടറേറ്റ് കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേട് നടത്തി. നിര്‍മ്മാണത്തിന് കോര്‍പറേഷന്റെ അനുമതി വാങ്ങിയില്ല. സര്‍ക്കാറിനെ ഇക്കാര്യത്തില്‍ ജേക്കബ് തോമസ് വഴി തെറ്റിച്ചു. ഇത് കാരണം 1.93 കോടി ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം ഇപ്പോള്‍ ഉപയോഗശൂന്യമായി നശിക്കുകയാണ്. 

സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ഫണ്ട് വകമാറ്റിയെന്നും സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു. ഗുണനിലവാരം ഉറപ്പാക്കാതെ ജേക്കബ് തോമസ്, കരാറുകാര്‍ക്ക് പണം നല്‍കി;. ഇത് സര്‍ക്കാറിന് അധിക ചെലവുണ്ടാക്കി. കൊടുങ്ങല്ലൂരിലെ ഓഫീസില്‍ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിച്ചതിലും ക്രമക്കേടുണ്ട്. സി.എ.ജി നിരീക്ഷണങ്ങള്‍ തുറമുഖ വകുപ്പ് അംഗീകരിച്ചിട്ടുമുണ്ട്.