ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് നീക്കം ആരംഭിച്ചതോടെ ഐ.എഎ.എസ് ഉദ്യോഗസ്ഥര്‍ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ ഐ.എ.എസ് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടിയികയില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂവെന്നാണ് ഐ.എ.എസുകാരുടെ ആവശ്യം. ഇതിനിടെയാണ് ശങ്കര്‍റെഡ്ഡിക്കെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ സഹാചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത്. വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ അഗസ്റ്റിനാണ് ജേക്കബ് തോമസ് ഇത് സംബന്ധിച്ച് കത്തു നല്‍കിയത്. 

ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുന്നതിനും ചോദ്യം ചെയ്യുന്നതിനുമെല്ലാം നിയമ തടസ്സങ്ങളുണ്ടെങ്കില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ള റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് ഡയറക്ടര്‍ക്ക് ലഭിക്കും. കോടതി നിര്‍ദ്ദേശപ്രകാരമാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടേണ്ടതില്ലെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നുമാണ് നിയമവൃത്തങ്ങളുടെ അഭിപ്രായം. നിയമോപദേശം ലഭിച്ച ശേഷമാത്രമായിരിക്കും ഡി.ജി.പി ശങ്കര്‍റെഡ്ഡിയ്‌ക്കെതിരായ അന്വേഷണവും ആരംഭിക്കുക.