2016ല്‍ ഹരിയാന നിയമസഭയില്‍ വിവസ്ത്രനായി പ്രസംഗിച്ച സംഭവം അന്ന് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും എം.എല്‍.എമാരുടെയും സീറ്റുകള്‍ക്ക് മുകളിലായി ഡയസില്‍ കയറിനിന്നായിരുന്നു തരുണ്‍ സാഗര്‍ പ്രസംഗിച്ചിരുന്നത് 

ദില്ലി: വര്‍ഷകാല സമ്മേളനത്തിനിടെ ഹരിയാന നിയമസഭയില്‍ പൂര്‍ണ്ണനഗ്നനായി നിന്ന് പ്രസംഗിച്ച ജൈന സന്യാസി തരുണ്‍ സാഗര്‍ അന്തരിച്ചു. 51 വയസ്സായിരുന്നു. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കൃഷ്ണനഗറിലെ രാധാപുരി ജൈന ക്ഷേത്രത്തില്‍ വച്ചായിരുന്നു അന്ത്യം. 

1967ല്‍ മധ്യപ്രദേശിലെ ദാമോഹില്‍ ജനിച്ച തരുണ്‍ സാഗര്‍ 1980ല്‍ ആചാര്യ പശുപദന്ത് സാഗറില്‍ നിന്നാണ് മുനിദീക്ഷ സ്വീകരിച്ചത്. ലളിതജീവിതത്തിന്റെ ഭാഗമായാണ് വസ്ത്രങ്ങള്‍ പോലും ഉപേക്ഷിച്ചത്. എന്നാല്‍ 2016ല്‍ ഹരിയാന നിയമസഭയില്‍ വിവസ്ത്രനായി പ്രസംഗിച്ച സംഭവം അന്ന് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 

ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും എം.എല്‍.എമാരുടെയും സീറ്റുകള്‍ക്ക് മുകളിലായി ഡയസില്‍ കയറിനിന്നായിരുന്നു തരുണ്‍ സാഗര്‍ പ്രസംഗിച്ചിരുന്നത്. സഭാംഗങ്ങള്‍ ശ്രദ്ധയോടെ തരുണിന്റെ പ്രസംഗം കേട്ടെങ്കിലും സംഭവം വാര്‍ത്തയായതോടെ വിവാദങ്ങള്‍ ഉയരുകയായിരുന്നു. 

നരേന്ദ്രമോദിയുള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ തരുണ്‍ സാഗറിന്റെ പ്രഭാഷണം കേള്‍ക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ തുടങ്ങിയവരെല്ലാം ഇതിലുള്‍പ്പെടും. തരുണിന്റെ മരണത്തില്‍ മോദിയുള്‍പ്പെടെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.