യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സ്ത്രീ അടങ്ങുന്ന സംഘം പിടിയില്‍

ദില്ലി: യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സ്ത്രീ അടങ്ങുന്ന സംഘം പിടിയില്‍. ദില്ലിയില്‍ നിന്നാണ് ബിക്കാനീര്‍ സ്വദേശിയായ ദുഷ്യന്ത് ശര്‍മ എന്ന 29 കാരെനെ കൊലപ്പെടുത്തിയവരെ പിടികൂടിയത്. പ്രിയ സെത്(27), ദിന്‍ഷന്‍ കംറ(25), ലക്ഷ് വാലിയ(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദില്ലിയിലെ ഒരു റോഡില്‍ നിന്നായിരുന്നു ദുഷ്യന്തിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിലൂടെ പരിചയപ്പട്ട ദുഷ്യന്തിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയ ശേഷം യുവതിയും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ദുഷ്യന്തിനെ ബജാജ് നഗറിലെ തന്‍റെ വസതിയിലേക്ക് വിളിച്ചു വരുത്തി പ്രിയ. തുടര്‍ന്ന് ദുഷ്യന്തിനോട് പത്തുലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരാകരിച്ച ദുഷ്യന്തിനെ ബലാത്സംഗക്കേസില്‍ കുടുക്കുമെന്ന് പ്രിയ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സംഘം ഇയാളുടെ എടിഎം കാര്‍ഡ് തട്ടിയെടുത്തു. ദുഷ്യന്തിന്‍റെ അച്ഛനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി മൂന്നുലക്ഷം രൂപ കൈക്കലാക്കി.

ദുഷ്യന്തിന്‍റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 20000 രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് മൂന്നുപേരും ചേര്‍ന്ന് ദുഷ്യന്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിമുറിച്ച് ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.