കന്യാസ്ത്രീയുടെ പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി സ്ഥാനങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുവധിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു. ജലന്ധര്‍ രൂപത പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ദില്ലി: കന്യാസ്ത്രീയുടെ പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി സ്ഥാനങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുവധിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മാര്‍ പാപ്പയ്ക്ക് കത്തയച്ചു. ജലന്ധര്‍ രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
താല്‍ക്കാലികമായി ഭരണ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ അനുവദിക്കണം. കേസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം വേണം. അന്വേഷണവുമായി സഹകരിക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ട ആവശ്യങ്ങള്‍ ഉള്ളതിനാല്‍ മാറി നില്‍ക്കാന്‍ അനുവദിക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു എന്നാണ് വാര്‍ത്താക്കുറിപ്പ് പറയുന്നത്.
എത്രയും പെട്ടെന്ന് പിതാവിന് തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കട്ടെ. കേസില്‍ പിതാവിന്‍റെ നിരപരാധിത്തത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പരാമര്‍ശങ്ങള്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ സാഹചര്യത്തില്‍ കേസില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി നിരപരാധിത്വം തെളിയിക്കാന്‍ സമയം ആവശ്യമാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഏഴാം ദിവസം പിന്നിട്ടു.സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. അറസ്റ്റ് സംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തിൽ രാവിലെ 11 മുതൽ കന്യാസ്ത്രീയുടെ സഹോദരി സമരപ്പന്തലിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങും.
ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് പി ഗീതയും നിരാഹാരം അനുഷ്ടിക്കുന്നുണ്ട്. ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാകുംവരെ നിരാഹാരം തുടരാണ് തീരുമാനം. നിലവിൽ ജോയിന്റെ ക്രിസ്ത്യൻ കൗൺസിൽ അംഗങ്ങളായ സ്റ്റീഫൻ മാത്യു, അലോഷ്യ ജോസഫ് എന്നിവർ നിരാഹാരത്തിലാണ്, നാളെയും മറ്റന്നാളുമായി കൂടുതൽ സ്ത്രീകളും നിരാഹാരസമരത്തിലേക്ക് കടക്കും.
പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയെ സമീപിക്കുമെന്നാണ് വിവരം. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും മുൻപ് ജാമ്യാപേക്ഷ നൽകാനാണ് നീക്കം. കൊച്ചിയിലെ ചില അഭിഭാഷകർ ജാമ്യ ഹർജി തയ്യാറാക്കിയിട്ടുണ്ടെങ്കിലും ബിഷപ്പിന്റെ സമ്മതത്തിനായി കാക്കുകയാണ്. ബുധനാഴ്ച ആണ് അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹാജരാകേണ്ടത്.
