ജമ്മുകാശ്മീരിലെ കുല്‍ഗാമയിലെ സ്ഫോടനം; മരണം ആറായി
മുപ്പത്തിലധികം പ്രദേശവാസികൾക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുൽഗാമിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. മുപ്പത്തിലധികം പ്രദേശവാസികൾക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായ സ്ഥലത്താണ് സ്ഫോടനമുണ്ടായത്.
മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടൽ അവസാനിച്ചതിന് പിന്നാലെ ഇവിടേക്ക് കടക്കരുത് എന്ന സൈന്യത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് ജനം അതിക്രമിച്ച് പ്രദേശത്ത് കയറുകയായിരുന്നു. ഇതിനിടെ സ്ഫോടവസ്തുക്കളുടെ അവശിഷ്ടങ്ങൾ പൊട്ടിത്തെറിച്ചാണ് പ്രദേശവാസികൾ കൊല്ലപ്പെട്ടത്.
മുൻ മുഖ്യമന്ത്രി മെഹ്ബുബ മുഫ്തി സംഭവത്തിൽ അപലപിച്ചു. ജമ്മു കശ്മീർ ഗവർണരും ദുഃഖം രേഖപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് വിഘടനവാദികളുടെ സംഘടനകൾ നാളെ ബന്ദ് പ്രഖ്യാപിച്ചു.