സ്വജനപക്ഷപാതം അഴിമതി തന്നെയാണെന്നും ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖം മിനുക്കാനാകില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. എല്‍ഡിഎഫിന് മേല്‍ നിഴല്‍ വീഴ്ത്തിയ വിവാദങ്ങളുടെ വേരറുക്കണമെന്നും സിപിഐ മുഖപത്രം ആവശ്യപ്പെടുന്നു. നേരത്തെ സ്വാശ്രയ കോളേജ് വിവാദം കത്തിനിന്നപ്പോള്‍ പോലും ശക്തമായ അഭിപ്രായങ്ങളൊന്നും പ്രകടിപ്പിക്കാതെ സംയമനം പാലിച്ച സിപിഐ നേതൃത്വമാണ് ഇപ്പോള്‍ സിപിഎമ്മിനെതിരെ ജനയുഗത്തിലൂടെ ആഞ്ഞടിച്ചിരിക്കുന്നത്. വിഷയത്തില്‍ നടപടി വേണമെന്നാണ് പാര്‍ട്ടി മുഖപത്രത്തിന്റെ എഡിറ്റോറിയല്‍ മുന്നോട്ടുവെയ്ക്കുന്ന ആവശ്യം. പ്രത്യേകിച്ചും പിണറായി വിജയനും വി.എസ് അച്യുതാനന്ദനും വിവിധ പാര്‍ട്ടി ഘടകങ്ങളും മന്ത്രി ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും എതിരെ നിലപാടെടുത്ത സാഹചര്യത്തില്‍ നടപടി അനിവാര്യമണെന്നും ജനയുഗം വാദിക്കുന്നു. സ്വജന പക്ഷപാതം അഴിമതിയാണ്. ഇത് സര്‍ക്കാറിന് ക്ഷീണമുണ്ടാക്കി. മറ്റ് പാര്‍ട്ടികളുടെ അധികാര ദുര്‍വിനിയോഗത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന മുന്നണിയെന്ന നിലയില്‍ എന്തെങ്കിലും ന്യായങ്ങള്‍ നിരത്തി ഇതില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയില്ലെന്നും ജനയുഗം പറയുന്നു.