തൃശൂർ എഞ്ചിനീയറിംഗ് കോളജിൽ മഞ്ഞപ്പിത്തം പടരുന്നു നാനൂറിലധികം കുട്ടികൾക്ക് മഞ്ഞപ്പിത്തം 18 ജീവനക്കാരും ചികിത്സയിൽ ഹോസ്റ്റൽ അടച്ച് തലയൂരി അധികൃതർ
തൃശൂർ: സർക്കാർ എഞ്ചിനീയറിംഗ് കോളജിൽ മഞ്ഞപ്പിത്തം പടരുന്നു. നാനൂറിലേറെ വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു. തുടർച്ചയായ വർഷങ്ങളിൽ രോഗം പടരുന്നത് ശ്രദ്ധയിൽ പെട്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പരാതി.
ഫെബ്രുവരി മുതലാണ് മഞ്ഞപ്പിത്തം കണ്ടുതുടങ്ങിയത്. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളിൽ ഓരോരുത്തരായി ആശുപത്രിയിലായി. എട്ട് ഹോസ്റ്റലുകളിലും മഞ്ഞപ്പിത്തം പടർന്നതോടെ, ഹോസ്റ്റൽ താൽക്കാലികമായി അടച്ച് അധികൃതർ തലയൂരി. ക്ലാസിലുള്ള 38 പേരിൽ 14 പേരും രോഗികളായി, ഹോസ്റ്റലിലേക്ക് വരാൻ കുട്ടികൾക്ക് പേടിയാണെന്നും വിദ്യാർത്ഥിയായ ആഗിൻ, പറയുന്നു.
കോശേജിലെ ജീവനക്കാർക്കും രോഗം പിടിപെട്ടു. ക്വാർട്ടേഴ്സിൽ താമസിക്കുന്ന 18 പേർ ഇപ്പോൾ ചികിത്സയിലാണ്. രോഗം ബാധിച്ച് ഒരു കുട്ടി മരിച്ചു. കിണറിലെ വെള്ളം വൃത്തിയാക്കാൻ ഒരു നടപടിയുമില്ല. തുടർച്ചയായ, വർഷങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടും മെഡിക്കൽ ക്യാമ്പോ പ്രതിരോധ പ്രവർത്തനമോ നടത്തുന്നില്ലെന്ന് ക്വാർട്ടേഴ്സിലെ താമസക്കാരൻ അജീഷ് പറയുന്നു.
പ്രശ്നം രൂക്ഷമായപ്പോൾ അധികൃതർ കിണർ വെള്ളത്തിന് പകരം സംവിധാനം ഒരുക്കി. എന്നാല്‍, കലങ്ങിയ വെള്ളമാണ് ഞങ്ങൾക്ക് പകരം തരുന്നതെന്നും പണം കൊടുത്താണ് ഇപ്പോൾ വെള്ളം വാങ്ങുന്നതെന്നും കോളേജിലെ ജീവനക്കാരി രതി പറഞ്ഞു. 21ന് രണ്ടാം വർഷ വിദ്യാർത്ഥികളുടെ പരീക്ഷ തുടങ്ങും. കൂടുതൽ പേർ ഹോസ്റ്റലിലേക്ക് എത്തും. അതിനുള്ളിൽ പ്രശ്നം പരിഹരിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശപ്രകാരം വെള്ളം വൃത്തിയാക്കിയെന്നാണ് കോളജ് പ്രിൻസിപ്പൽ പറയുന്നത്. അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് പ്രതിരോധ കുത്തിവയ്പ് നിർബന്ധമാക്കാനാണ് അധികൃതരുടെ തീരുമാനം.

