വീരമൃത്യു വരിച്ച വസന്തകുമാറിന്‍റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കും: ഇപി ജയരാജൻ
ദുബൈലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നാട്ടിൽ തിരിച്ചെത്തിയാൽ ഉടൻ വസന്തകുമാറിന്‍റെ കുടുംബത്തെിനാവശ്യമായ സഹായം നൽകുന്ന കാര്യങ്ങൾ തീരുമാനിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
തിരുവനന്തപുരം: പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്‍റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. ഈ മാസം 19 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കുടുംബത്തിന് നൽകുന്ന സഹായം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ ദുബൈയിലാണ്. അദ്ദേഹം തിരിച്ചെത്തിയാൽ ഉടൻ വസന്തകുമാറിന്‍റെ കുടുംബത്തെിനാവശ്യമായ സഹായം നൽകുന്ന കാര്യങ്ങൾ തീരുമാനിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് പോയത്. പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീര്യമൃത്യു വരിക്കുന്നത്.
ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഹവില്‍ദാര്‍ വസന്തകുമാറടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പിന്നാലെ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.