2001ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കപ്പെട്ട് പത്രിക നൽകാൻ പോലുമായില്ലെങ്കിലും, പാർട്ടി ഉജ്വല വിജയം നേടി താൻ അപ്രതീക്ഷിതമായി മുഖ്യമന്ത്രി പദത്തിലെത്തിയ സമയത്തായിരുന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ജയലളിതയുടെ സന്ദർശനം. കേവലം നാല് മാസക്കാലത്തെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് രാഷ്ട്രീയ എതിരാളിയും മുൻമുഖ്യമന്ത്രിയായിരുന്ന കരുണാനിധിയെ അറസ്റ്റ് ചെയ്തതടക്കമുള്ള നടപടികൾക്കും കൊടുമ്പിരിക്കൊണ്ട വിവാദങ്ങൾക്കുമിടെയായിരുന്നു ജൂലൈ മാസത്തിൽ ഇവിടെ നേരിട്ടെത്തിയത്.

ജ്യോത്സ്യന്റെ നിർദേശ പ്രകാരമായിരുന്നു കേരളത്തിൽ തെരഞ്ഞെടുത്ത ക്ഷേത്രങ്ങളിലെ പ്രത്യേക വഴിപാടുകൾ. ദിവസങ്ങൾക്കകം കോടതി വിധിയിലൂടെ അധികാരം നഷ്ടപ്പെട്ടതും, നിഴൽ പോലെയുണ്ടായിരുന്ന തോഴി ശശികലയെ പിന്നീട് പുറത്താക്കിയതും, അഴിമതിക്കേസുകളിലെ നടപടിയുമെല്ലാം വന്നു പോയി. പക്ഷെ ഈ ക്ഷേത്രവുമായുള്ള ബന്ധം ഇവിടുത്തെ പ്രധാന വഴിപാടായ പൊന്നിൻകുടം സമർപ്പണത്തിലൂടെ ജയലളിത മുടങ്ങാതെ നിലനിർത്തി.

2001ൽ തൊഴുത് മടങ്ങുമ്പോൾ വീണ്ടുമെത്താമെന്ന് ജയലളിത നൽകിയ വാക്ക് ഇപ്പോഴുമോർക്കുന്നു ജീവനക്കാർ. തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് അമ്മ മടങ്ങിയെങ്കിലും.