വരുമാനത്തില്‍ കവിഞ്ഞ് 66 കോടി രൂപയുടെ സ്വത്ത് അവിഹിതമായി സമ്പാദിച്ചതായി ആരോപിച്ച് 1996ല്‍ ഡി.എം.കെ സര്‍ക്കാറിന്‍റെ കാലത്താണ് ജയലളിതയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 1991മുതല്‍ 96 വരെ മുഖ്യമന്ത്രിയായിരുന്ന കാലത്തെ അവിഹിത സ്വത്ത് സമ്പാദ്യമാണ് കേസിനാധാരം.

2001ല്‍ ജയലളിത വീണ്ടും അധികാരത്തില്‍ തിരിച്ചു വന്നതോടെ ഡി.എം.കെ വിചാരണ സംസ്ഥാനത്തിന് പുറത്ത് നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2003ല്‍ ബംഗളൂരു പ്രത്യേക കോടതിയിലേക്ക് കേസ് വിചാരണ മാറ്റി.

ജയലളിതയുടെ തോഴി എന്‍ ശശികല, വളര്‍ത്തുമകന്‍ വി.എന്‍. സുധാകരന്‍, ശശികലയുടെ മരുമകള്‍ ജെ. ഇളവരശി എന്നിവരുള്‍പ്പെടെ നാല് പ്രതികളെയും നാലുവര്‍ഷം തടവിന് ബംഗളൂരു പ്രത്യേക വിചാരണ കോടതി ശിക്ഷിച്ചു. ജയലളിതക്ക് 100 കോടി രൂപയും മറ്റു മൂന്ന് പ്രതികള്‍ക്ക് 1.10 കോടി രൂപ വീതവും പിഴ വിധിച്ചു. ഇതേതുടര്‍ന്ന് ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മൂന്നാഴ്ചക്കാലം ബംഗളൂരു ജയിലില്‍ കഴിഞ്ഞു. തുടര്‍ന്ന്, ജാമ്യത്തിലിറങ്ങി.

പിന്നീട് ജയലളിതയും കൂട്ടുപ്രതികളും നല്‍കിയ അപ്പീല്‍ ഹരജിയിന്‍മേല്‍ കര്‍ണാടക ഹൈക്കോടതി മുഴുവന്‍ പ്രതികളും കുറ്റക്കാരല്ലെന്ന് പറഞ്ഞ് വെറുതെവിട്ടു. തുടര്‍ന്നാണ് ജയലളിത വീണ്ടും മുഖ്യമന്ത്രിയായത്.

ഹൈകോടതിയുടെ ഈ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാദം പൂര്‍ത്തിയാക്കിയ സുപ്രീംകോടതി വിധി പറയുന്നതിന് അനിശ്ചിതമായി മാറ്റിവെക്കുകയായിരുന്നു.