ചെന്നൈ: ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് ജയലളിത ആശുപത്രിയിലായിരിക്കെ എടുത്ത ദൃശ്യങ്ങൾ പുറത്തുവിട്ട നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.
പ്രചരണത്തിന്‍റെ അവസാന അടവ് എന്ന നിലയിലാണ് ടി.ടി.വി.ദിനകരൻ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൃശ്യങ്ങൾ അന്വേഷണ കമ്മീഷന് നൽകുമെന്ന് ദിനകരൻ പക്ഷത്തെ മുൻ എംഎൽഎ വെട്രിവേൽ പറഞ്ഞിരുന്നു. . ജയലളിത ആശുപത്രിയിലെത്തുമ്പോള്‍ ആരോഗ്യവതിയായിരുന്നുവെന്നും വെട്രിവേൽ പ്രതികരിച്ചു.
'സ്വകാര്യത കണക്കിലെടുത്താണ് വീഡിയോ പുറത്തുവിടാതിരുന്നതെന്നായിരുന്നു വെട്രിവേലിന്റെ പ്രതികരണം. ആര്‍ കെ നഗര്‍ തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും വിജയം സ്വന്തമാക്കാനുള്ള നീക്കത്തിലാണ് വീഡിയോ പുറത്ത് വിട്ടതെന്നാണ് കണക്ക് കൂട്ടലുകള്‍.
അതേസമയം അന്വേഷണം നടക്കുന്നതിനിടെ വീഡിയോ പുറത്തുവിട്ടത് ദുരുദ്ദേശപരമെന്ന് ധനമന്ത്രി ഡി ജയകുമാർ പറഞ്ഞു. അന്വേഷണകമ്മീഷന് മുൻപാകെ ഈ വീഡിയോ നൽകാഞ്ഞതെന്തെന്നും സുരക്ഷാച്ചട്ടങ്ങൾ ലംഘിച്ച് ആരാണ് വീഡിയോ എടുത്തതെന്നും അദ്ദേഹം ചോദിച്ചു. മുൻപും പല തവണ ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇത് അപ്പോളോ ആശുപത്രിയിൽ നിന്ന് തന്നെയാണോ എന്നുറപ്പില്ലെന്നും നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.
