കൃഷ്ണന് കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിഎസ് ഇന്ന് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്കും
ഏറെ നാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇന്നലെ ദേശീയ നേതൃത്വം മാത്യൂ ടി.തോമസിനെ മാറ്റാൻ തീരുമാനിച്ചത്. ദേവ ഗൗഡയും ഡാനിഷ് അലിയും സികെ നാണുവും കൃഷ്ണൻകുട്ടിയുമായി ബാംഗളുരുവിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
തിരുവനന്തപുരം: മാത്യു ടി തോമസിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി കെ.കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കണെമെന്നാവശ്യപ്പെട്ട് ജെഡിഎസ് ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് കൈമാറും. സികെ നാണുവും കെ.കൃഷ്ണൻകുട്ടിയും കോഴിക്കോട് വച്ചാവും കത്ത് നൽകുക. പിളർപ്പൊഴിവാക്കാനാണ് പാർട്ടി തീരുമാനം അംഗീകരിച്ചതെന്നും വൈകാതെ രാജികത്ത് മുഖ്യമന്ത്രിക്ക് നൽകുമെന്നും മാത്യുടി തോമസും പ്രതികരിച്ചു.
ഏറെ നാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇന്നലെ ദേശീയ നേതൃത്വം മാത്യൂ ടി.തോമസിനെ മാറ്റാൻ തീരുമാനിച്ചത്. ദേവ ഗൗഡയും ഡാനിഷ് അലിയും സി.കെ.നാണുവും കൃഷ്ണൻകുട്ടിയുമായി ബാംഗലൂരുവിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. മാത്യുടി തോമസിന് പകരം കൃഷ്ണൻകുട്ടിയ മന്ത്രിയാക്കണമെന്ന കത്ത് നിയമസഭാകക്ഷി നേതാവായ സി.കെ.നാണുവിനെ ഏൽപിക്കുകായിരുന്നു.തീരുമാനത്തിൽ മാത്യു ടി.തോമസിനും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കും കടുത്ത എതിർപ്പുണ്ട്.
രാത്രി മുഖ്യമന്ത്രി തലസ്ഥാനത്തുണ്ടായിട്ടും മത്യു ടി.തോമസ് രാജിക്കത്ത് കൈമാറിയില്ല. ഇന്ന് രാവിലെ കോഴിക്കോട്ടേക്ക് തിരിക്കുന്ന മുഖ്യമന്ത്രി തിങ്കളാഴ്ചയേ തലസ്ഥാനത്തെത്തൂ. അതുകൊണ്ട് നേരിട്ട് രാജി കത്ത് കൈമാറുകയാണെങ്കിൽ അത് ഇനി തിങ്കളാഴ്ചയേ സാധിക്കൂ. തനിക്കെതിരെ കൃഷ്ണൻകുട്ടി വ്യക്തിഹത്യ നടത്തിയെന്ന പരാതി ദേശീയ നേതൃത്വം പരിഗണിക്കാത്തതിൽ മാത്യു ടി.തോമസിന് അതൃപതിയുണ്ട്. മന്ത്രി മാറിയെങ്കിലും ജെഡിഎസിലെ ഭിന്നത തുടരുന്നതിന്‍റെ സൂചനകളാണ് മാത്യു ടി.തോമസിന്‍റെ പരസ്യ പ്രതികരണം.