അഹമ്മഹാബാദ്: പരാജയ ഭീതി കൊണ്ടാണ് അമിത് ഷാ തന്നെ തീവ്രവാദിയായി ചിത്രീകരിക്കുന്നതെന്ന് ഉന സമരനായകന്‍ ജിഗ്നേഷ് മേവാനി. വഡ്ഗാമില്‍നിന്നും ജയിച്ച് മോദിയുടെ നാടായ വട്നഗറിലേക്ക് മാര്‍ച്ച് നടത്തുമെന്ന് മേവാനി പറഞ്ഞു. ഓരോഗ്രാമങ്ങളിലും ജനസഭകള്‍ വിളിച്ച് കൂട്ടിയാണ് ജിഗ്നേഷ് മേവാനി പ്രചാരണം നടത്തുന്നത്.

കര്‍ണാടത്തില്‍ നിന്നുള്ള എസ്ഡിപിഐ പ്രവ‍ര്‍ത്തകര്‍ മേവാനിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണംനല്‍കിയെന്നാരോപിച്ച അമിത്ഷാ രാജ്യദ്രോഹികളുമായി ജിഗ്നേഷിന് ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ എസ്ഡിപിഐ തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കിയോ എന്ന ചോദ്യത്തിന് മേവാനി മറുപടി പറഞ്ഞില്ല.

കേരളത്തില്‍ നിന്നും എസ്ഡിപിഐ ജന.സെക്രട്ടറി പിഎം മനോജ് കുമാര്‍ സെക്രട്ടറി പികെ ഉസ്മാന്‍ അടക്കം അഞ്ചുപേര്‍ ദിവസങ്ങളായി വഡ്ഗാമില്‍ ക്യാംപ് ചെയ്ത് ജിഗ്നേഷിനുവേണ്ടി പ്രചാരണം നടത്തുന്നുണ്ട്. മുപ്പത് ശതമാനത്തിലേറെ മുസ്ലീംങ്ങളുള്ള വഡ്ഗാമില്‍ മതനേതാക്കളെ കണ്ടാണ് എസ്ഡിപിഐ പ്രചാരണം. കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള വഡ്ഗാമില്‍ മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന വിജയ് ചക്രവര്‍ത്തിയാണ് ബിജെപി സ്ഥാനാര്‍ത്ഥി.