അഹമ്മദാബാദ്: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ ആര്‍ കെ നഗര്‍ മണ്ഡലത്തിലെ ബിജെപിയുടെ വന്‍തോല്‍വിയ്ക്ക് പിന്നാലെ പാര്‍ട്ടിയെ പരിഹസിച്ച് നിയുക്ത ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മെവാനി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മിസ്ഡ് കോള്‍ പാര്‍ട്ടിയ്ക്ക് തമിഴ്നാട്ടില്‍നിന്ന് മാത്രം ലഭിച്ചത് 50 ലക്ഷം മിസ്ഡ് കോളുകളാണ്. എന്നാല്‍ ആര്‍ കെ നഗറില്‍ ലഭിച്ചതാകട്ടെ 1417 വോട്ടുകള്‍ മാത്രമെന്നും മെവാനി ട്വീറ്റ് ചെയ്തു. 

നോട്ടയ്ക്കും പിന്നിലായിരുന്നു തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനമെന്നും തമിഴ്‌നാടിന്റെ ഭക്ഷണമായ ഊത്തപ്പം അവര്‍ക്ക് ദഹിക്കുമെന്ന് കരുതുന്നതായും ട്വീറ്റിലൂടെ മെവാനി പരിഹസിച്ചു. 

ബിജെപിയില്‍ ചേരാന്‍ മിസ്ഡ് കോള്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു ബിജെപി ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ പേരില്‍ 8 കോടിയിലേറെ പേര്‍ ബിജെപി അംഗത്വം നേടിയെന്നും ലോകത്തെതന്നെ ഏറ്റവും വലിയ പാര്‍ട്ടിയാണെന്നുമാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദം. 

ആര്‍ കെ നഗറില്‍ എഐഎഡിഎംകെ ഒഴിച്ചുളള പാര്‍ട്ടികള്‍ക്കെല്ലാം കെട്ടിവച്ച കാശ് നഷ്ടപ്പെട്ടിരുന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച എഐഎഡിഎംകെ വിമതന്‍ ടി ടി വി ദിനകരനാണ് മണ്ഡലത്തില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചത്.

Scroll to load tweet…