എന്തു വിലകൊടുത്തും ചിത്രം മാറ്റുമെന്ന് ആര്‍എസ്എസ് വ്യക്തമാക്കി.  

മുഹമ്മദലി ജിന്നയുടെ ചിത്രം അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയില്‍ നിന്ന് മാറ്റണമോ എന്ന് കേന്ദ്രം തീരുമാനിക്കുമെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണ്ണര്‍ രാം നായിക്. എന്തു വിലകൊടുത്തും ചിത്രം മാറ്റുമെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. സംഭവത്തില്‍ മജിസട്രേറ്റ് അന്വേഷണം ആരംഭിച്ചു.

സര്‍വ്വകലാശാല സ്ഥാപകരില്‍ ഒരാളായ മുഹമ്മദലി ജിന്നയുടെ ചിത്രം ഇന്ത്യാ പാകിസ്ഥാന്‍ വിഭജനത്തിന് മുമ്പേ സ്ഥാപിച്ചതാണെന്നും മാറ്റാനാകില്ലെന്നുമുള്ള നിലാപാടില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഉറച്ച് നില്‍ക്കുകയാണ്. വിദ്യാര്‍ത്ഥികളെ മര്‍ദിച്ച ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ആയിരണകണക്കിന് വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയുടെ പ്രധാന കവാടത്തില്‍ നടത്തുന്ന സമരം തുടരുകയാണ്. 

സംഘര്‍ഷത്തെകുറിച്ച് ജില്ലാ ഡെപ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി എങ്കിലും ഉത്തരവാദികള്‍ക്ക് എതിരെ നടപടി എടുക്കം വരെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. ഇതിനിടെ ജിന്നയുടെ ചിത്രം മാറ്റണമോ എന്ന് കേന്ദ്രം തീരുമാനിക്കുമെന്ന് യുപി ഗവര്‍ണ്ണര്‍ രാം നായിക് വ്യക്തമാക്കിയതോടെ കേന്ദ്ര ഇടപെടലിനുള്ള സാധ്യത ശക്തമായി. ജിന്നയുടെ ചിത്രം സര്‍വ്വകലാശാലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഒരു വിഭാഗം മുസ്ലീം സംഘടനകളും ആവശ്യപ്പെട്ടു.

ജിന്നയെ പിന്തുണയ്ക്കുന്നവര്‍ പൂര്‍വ്വികരെ അപമാനിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വികെ സിങ്ങ് പ്രതികരിച്ചു. ജിന്നയുടെ ചിത്രം നശിപ്പിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപം പാരിതോഷികം നല്‍കുമെന്ന് വ്യക്തമാക്കി ശിവസേന വാരാണസിയില്‍ ഉള്‍പ്പടെ പോസ്റ്റര്‍ പതിച്ചു. ജിന്നയുയെ ചിത്രം അലിഗഡ് നഗരത്തിലെ പൊതുശൗചാലയങ്ങളില്‍ ചിലര്‍ പതിച്ചത് പ്രതിഷേധത്തിനിടയാക്കി.

കഴിഞ്ഞ ദിവസം ഹിന്ദു യുവവാഹിനി സര്‍വ്വകലാശാലയില്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ ഏതാണ്ട് 300 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ എഴുപതോളം പേരുടെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.