കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിയായ ജിഷ കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അമീര്‍ ഉള്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 

ജിഷ വധക്കേസ് അന്ന് മുതല്‍ ഇന്ന് വരെ

ഏപ്രില്‍ 28, 2016

പെരുമ്പാവൂരിനടുത്ത് ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ ജിഷയുടെ മൃതശരീരം കണ്ടെത്തി.

മേയ് 01

കൊലപാതകി അന്യസംസ്ഥാന തൊഴിലാളിയാണെന്ന് സൂചന കിട്ടിയ പൊലീസ് ജിഷയുടെ വീടിനടുത്തുളള തൊഴിലാളികളെ ചോദ്യം ചെയ്തു.

മേയ് 02

ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ജിഷയുടെ ശരീരത്ത് 38 മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ട്.

മേയ് 02

ജിഷയുടെ കൊലപാതകിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് അന്വേഷണ മേല്‍നോട്ടം കൊച്ചി റേഞ്ച് ഐജി മഹിപാല്‍ യാദവിന്.

മെയ് 03

കനാൽ പരിസരത്തുനിന്ന് അന്യസംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയിക്കുന്ന രണ്ട് ചെരുപ്പുകൾ പോലീസ് കണ്ടെത്തി.

മേയ് 04

പ്രതികളെന്ന പേരില്‍ രണ്ടുപേരെ മുഖം മറച്ച് പൊലീസ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ കൊണ്ടുവന്നത് വിവാദമായി. ഇവര്‍ കളമശേരി റിസര്‍വ് ക്യാംപിലെ പൊലീസുകാരായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നു.

മെയ് 05

ജിഷ കൊലക്കേസ് അന്വേഷണ സംഘത്തെ വിപുലീകരിച്ചു. അന്വേഷണ ചുമതല ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ജിജിമോനെ ഏല്‍പ്പിച്ചു.

മെയ് 05

അന്വേഷണ പുരോഗതിയെക്കുറിച്ച് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ടു നല്‍കി. പൊലീസിന് ഗുരുതരമായ വീഴ്ച വന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശം.

മേയ് 05

ജിഷയുടെ പോസ്റ്റ്മോര്‍ട്ടം നടപടികളിലെ വീഴ്ചകള്‍ അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്‍ ഉത്തരവിട്ടു.

മേയ് 06

250-ലധികം പേരേ ചോദ്യം ചെയ്തതായി പൊലീസ്. ആസൂത്രിത കൊലപാതകമെന്ന് എഡിജിപി പത്മകുമാര്‍.

മേയ് 07

നാട്ടുകാരുടെ മൊഴികള്‍ പ്രകാരം പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി.

മെയ് 17

തെളിവ് സംരക്ഷിക്കുന്നതില്‍ പൊലീസ് അനാസ്ഥ കാട്ടിയെന്ന് പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണ കുറുപ്പ്.

മെയ് 25

ജിഷ വധക്കേസ് അന്വേഷണം എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മെയ് 26

എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുളള പുതിയ അന്വേഷണ സംഘം ചുമതലയേറ്റു.

ജൂണ്‍ 02

സമീപവാസികള്‍ നല്‍കിയ സൂചനവച്ച് കൊലയാളിയെന്നു സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പൊലീസ് അന്വേഷണ സംഘം തയ്യാറാക്കി.

ജൂണ്‍ 04

ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴി പുതിയ അന്വേഷണസംഘം രേഖപ്പെടുത്തി.

ജൂണ്‍ 07

ജിഷയുടെ മൊബൈല്‍ഫോണില്‍ നിന്നു കണ്ടെത്തിയ മൂന്നു യുവാക്കളുടെ ചിത്രങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം.

ജൂണ്‍ 06

ജിഷയുടെ ഫോണിലെ കോള്‍ലിസ്റ്റിന്‍റെ വിവരമനുസരിച്ച് ജിഷയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജൂണ്‍ 07

പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പെരുമ്പാവൂര്‍ ടൗണില്‍ പൊലീസ് മൂന്ന് ഇന്‍ഫര്‍മേഷന്‍ ബോക്സുകള്‍ സ്ഥാപിച്ചു.

ജൂണ്‍ 10

ജിഷയുടെ വീടിനടുത്തുളള കിസാന്‍കേന്ദ്രയില്‍ നിന്നു കൊലയാളിയെന്നു സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു.

ജൂണ്‍ 11

ജിഷയുടെ വീടിനടുത്തുളള കിസാന്‍കേന്ദ്രയിലെ സിസിടിവി ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ കൊലയാളിയെ തിരിച്ചറിഞ്ഞില്ല.

ജൂണ്‍ 13

ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28-നും തലേന്നും പിറ്റേന്നും പെരുമ്പാവൂര്‍, കുറുപ്പംപടി മേഖലയിലെ വിവിധ മൊബൈല്‍ ഫോണ്‍ ടവറുകളിലൂടെ കടന്നു പോയ ഫോണ്‍ സിഗ്‌നലുകളുടെ പരിശോധന സൈബര്‍ സെല്‍ പൂര്‍ത്തിയാക്കി. 27 ലക്ഷം നമ്പറുകളാണ് പരിശോധിച്ചത്.

ജൂണ്‍ 14

വീടിന്‍റ പരിസരത്തു നിന്നു ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തി.

ജൂണ്‍ 15

ജിഷ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതിയുടേതെന്ന് കരുതുന്ന ചെരുപ്പ് കുറുപ്പംപടിയിലെ ഒരു കടയില്‍ നിന്ന് വാങ്ങിയതാണെന്ന് പൊലീസ് കണ്ടെത്തി. കടയുടമയെ പൊലീസ് ചോദ്യം ചെയ്തു.

ജൂണ്‍ 16

ജിഷയുടെ കൊലയാളി അസം സ്വദേശി അമീറുള്‍ ഇസ്ളാം പിടിയിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു.

ജൂണ്‍ 28

പ്രതി അമീറുള്‍ ഇസ്ളാമിനെ പെരുമ്പാവൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി.

ഓഗസ്റ്റ് 26

അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി.

സെപ്തംബര്‍ 17

ജിഷ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 1500 പേജുളള കുറ്റപത്രത്തില്‍ 195 സാക്ഷി മൊഴികള്‍.

സെപ്തംബര്‍ 20

പ്രതി അമീറുള്‍ ഇസ്ളാമിന്‍റെ ജാമ്യാപേക്ഷ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളി.

നവംബര്‍ 02

കേസിലെ വിചാരണ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി.

ഡിസംബര്‍ 21

സി.ബി.ഐ അന്വേഷണം വേണമെന്ന ജിഷയുടെ അച്ഛന്‍റെ ഹര്‍ജി ഹൈക്കോടതി തളളി. അന്വേഷണത്തിലെ വീഴ്ചകള്‍ വിചാരണയില്‍ ഉന്നയിക്കാമെന്നും ഹൈക്കോടതി.

2017 മാര്‍ച്ച് 13

ജിഷ വധക്കേസില്‍ രഹസ്യവിചാരണ നടത്താന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനിച്ചു. രഹസ്യവിചാരണ സംബന്ധിച്ച് പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും കോടതി അഭിപ്രായം ആരാഞ്ഞു.

മാർച്ച് 27

കേസില്‍ ഗുരുതര വീഴ്ചയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇപ്പോഴുളള തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും വിജിലന്‍സ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി.

മാർച്ച് 28

അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്ന വിജിലൻസ് റിപ്പോർട്ട് കോടതി പരിഗണിക്കണമെന്നും വിചാരണ നിർത്തിവെയ്ക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

ഏപ്രില്‍ 07

കുറ്റപത്രം സ്വീകരിച്ചു വിചാരണ നടപടികള്‍ തുടങ്ങിയശേഷം കോടതിയുടെ നിര്‍ദ്ദേശമില്ലാതെ വിജിലന്‍സ് നടത്തിയ അന്വേഷണം അനുചിതമെന്ന് കോടതി.

നവംബർ 2

വിചാരണ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നിറക്കി വിട്ടു.

നവംബർ 08

സാക്ഷിപ്പട്ടിക വിചാരണക്കോടതിയുടെ അനുവാദത്തിനായി പ്രതിഭാഗം സമർപ്പിച്ചു. പ്രതിപക്ഷനേതാവടക്കമുള്ള 30 പേരെ വിസ്തരിക്കാനനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

നവംബർ 11

പ്രതിയായ അമീറുൾ ഇസ്ളാമിനെ കോടതി നേരിട്ട് ചോദ്യം ചെയ്തു. ദ്വിഭാഷിയുടെ സഹായത്തോടെ 921 ചോദ്യങ്ങളാണ് കോടതി പ്രതിയോട് ചോദിച്ചത്.

നവംബർ 11

ജിഷയുടെ പിതാവ് കെ.വി.പാപ്പുവിനെ വീടിനുസമീപം മരിച്ച നിലയിൽ കണ്ടെത്തി. കേസിലെ 96-ാം സാക്ഷിയായിരുന്നു പാപ്പു.

നവംബർ 15.

വിജിലൻസിന്‍റെ അന്വേഷണറിപ്പോർട്ട് ഹാ‍രാക്കണമെന്ന് വിചാരണക്കോടതി ആവശ്യപ്പെട്ടു.

നവംബർ 21

കേസിലെ അന്തിമവാദം തുടങ്ങി.

ഡിസംബര്‍ 06

കേസിന്‍റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൂര്‍ത്തിയാക്കി. ഡിസംബര്‍ 12-ന് വിധി പറയുമെന്ന് കോടതി.

ഡിസംബര്‍ 12

ആമിര്‍ ഉള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 

ഡിസംബര്‍ 13

ശിക്ഷാ വിധിയ്ക്ക് മുമ്പുള്ള വാദം പൂര്‍ത്തിയാക്കി. അമീര്‍ ഉള്‍ ഇസ്ലാം നല്‍കിയ തുടരന്വേഷണ ഹര്‍ജി കോടതി തളളി

ഡിസംബര്‍ 14

ആമിര്‍ ഉള്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചു