കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ(29) അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രതിയെക്കുറിച്ചു പൊലീസിനു വ്യക്തമായ വിവരം ലഭിച്ചെന്നു സൂചന. ഇന്നുതന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്നും ഉന്നത പൊലീസ് വൃത്തങ്ങളില്‍നിന്ന് അറിയുന്നു. കഴിഞ്ഞ 28നായിരുന്നു മൃഗീയമായ കൊലപാതകം. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു.

ജിഷയ്ക്കും അമ്മയ്ക്കും ഭീഷണിയുണ്ടായിരുന്നെന്ന് പൊലീസിനു വിവരം ലഭിച്ചു. ഒരു പഞ്ചായത്ത് അംഗത്തിന്റെ ബന്ധു നിരന്തരം പെണ്‍കുട്ടിയെ മൊബൈല്‍ ഫോണില്‍ വളിച്ചും അല്ലാതെയും ശല്യംചെയ്തിരുന്നു. ഇതേച്ചൊല്ലി പെണ്‍കുട്ടിയും അമ്മയും ഇയാളുമായി നിരവധി തവണ തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കം ഒരു ഘട്ടത്തില്‍ വധഭീഷണിയിലേക്കുവരെയെത്തിയെന്ന് അമ്മ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. കുറുപ്പംപടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും മനോദൗര്‍ബല്യമുള്ള ആളുടെ പരാതിയെന്നുകണ്ട് പൊലീസ് അന്വേഷിച്ചില്ലെന്നും അമ്മ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

ജിഷയുടെ വീടിനു മുന്നില്‍വച്ച് അമ്മയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്താന്‍ നേരത്തേ ശ്രമം നടന്നിരുന്നു. ബൈക്കിലെത്തിയ രണ്ടു പേര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ മകള്‍ ബൈക്കിന്റെ കീ ഊരിയെടുത്തെന്നും പൊലീസില്‍ പരാതിപ്പെടാതെ താക്കോല്‍ തരില്ലെന്നും അമ്മ പറഞ്ഞു. പിന്നീട് ചിലര്‍ ഇടപെട്ട് പ്രശ്നം തീര്‍ത്തു. പെണ്‍കുട്ടിയുടെ സഹോദരീഭര്‍ത്താവിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. എട്ടു വര്‍ഷമായി സഹോദരിയും ഭര്‍ത്താവും തമ്മില്‍ പിരിഞ്ഞാണു താമസിക്കുന്നത്.

എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവിനാണു കേസിന്റെ അന്വേഷണ ചുമതല.