കൊച്ചി: നെഹ്റു ഗ്രൂപ്പ് അധികൃതരും കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. നെഹ്റു ഗ്രൂപ്പിന്റെ പരിപാടിയില്‍ ജഡ്ജി എബ്രഹാം മാത്യു പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പരാതി.

പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തില്‍ ഒന്നാം പ്രതിയായ കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തതിനെ അതി രൂക്ഷമായ ഭാഷയില്‍ ജഡ്ജി എബ്രഹാം മാത്യു വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നെഹ്റു ഗ്രൂപ്പിന് കീഴിലെ ജവഹര്‍ലാല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനയാത്രയില്‍ ജഡ്ജി എബ്രഹാം മാത്യു പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ജഡ്ജി എബ്രഹാം മാത്യുവിന് നെഹ്റു ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ടെന്ന് കാട്ടി ജിഷ്ണുവിന്റെ അമ്മ കെ പി മഹിജ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. ഈ ബന്ധം നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്‌ടപ്പെടുത്തുന്നു എന്ന് മഹിജ പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ അടക്കമാണ് പരാതി.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നെല്ലിയാമ്പതിയിലേക്ക് നടത്തിയ പഠനയാത്രക്കിടെയുള്ള ക്യാമ്പില്‍ ജഡ്ജി എബ്രഹാം മാത്യു പങ്കെടുത്തതിന്റെ ആറ് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ലക്കിടിയിലെ ലോകോളേജ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍, നിയമോപദേശക സുചിത്ര, വിദ്യാര്‍ത്ഥികള്‍,എന്നിവര്‍ക്കൊപ്പം ജഡ്ജി എബ്രഹാം മാത്യു നല്‍ക്കുന്നതാണ് ചിത്രങ്ങള്‍.