രക്ഷിതാക്കളുടെ പരാതിയിൽ തട്ടികൊണ്ടുപോകലിന് വസന്ത്കുഞ്ച് പൊലീസിൽ കേസെടുത്തിട്ടുണ്ട്.
ദില്ലി: നജീബ് അഹമ്മദിന് പിന്നാലെ ജെഎൻയു കാമ്പസിൽ നിന്ന് മറ്റൊരു ഗവേഷക വിദ്യാർഥിനിയുടെ തിരോധാനം. പൂജ കസ്ന എന്ന 25കാരിയായ ഗവേഷകയെയാണ് കാമ്പസിൽ നിന്ന് കാണാതായത്. ഇതുസംബന്ധിച്ച് രക്ഷിതാക്കളുടെ പരാതിയിൽ തട്ടികൊണ്ടുപോകലിന് വസന്ത്കുഞ്ച് പൊലീസിൽ കേസെടുത്തിട്ടുണ്ട്. കാമ്പസിലെ ഷിപ്ര ഹോസ്റ്റലിലെ അന്തേവാസിയാണ് കസ്ന.
കാണാതായതുമുതൽ ഫോൺ സ്വിച്ച് ഒാഫ് ആണ്. ഗാസിയാബാദിന് സമീപം താമസിക്കുന്ന രക്ഷിതാക്കൾ അവസാനം മകളുമായി സംസാരിച്ചത് കഴിഞ്ഞ പത്തിനാണ്. രാത്രി ഭക്ഷണം കഴിച്ച് ഹോസ്റ്റൽ റൂമിലേക്ക് മടങ്ങുകയാണെന്നാണ് കസ്ന അന്ന് രക്ഷിതാക്കളോട് പറഞ്ഞത്. പിന്നീട് ഫോണിൽ ലഭിക്കാതെ വന്നതോടെ രക്ഷിതാക്കൾ ദില്ലിയില്‍ എത്തിയപ്പോള്‍ ഹോസ്റ്റൽ റൂം പൂട്ടിയ നിലയിലായിരുന്നു. രണ്ട് ദിവസമായി റൂം അടഞ്ഞുകിടക്കുകയാണെന്നും കസ്ന വീട്ടിൽ പോയതാണെന്ന് കരുതിയതായും ഹോസ്റ്റലിലെ ഏതാനും വിദ്യാർഥികൾ രക്ഷിതാക്കളോട് പറഞ്ഞു. രക്ഷിതാക്കൾ കസ്നയുടെ സുഹൃത്തുക്കളുമായി സംസാരിച്ചെങ്കിലും അവർക്കും വിവരങ്ങളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു.
കസന്യുടെ ഫോൺ വിവരങ്ങൾക്കായി കാത്തുനിൽക്കുകയാണ് അന്വേഷണ സംഘം. സുഹൃത്തുക്കളുമായും ബന്ധപ്പെട്ടുവരികയാണെന്നും പൊലീസ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ സർവകലാശാല അധികൃതർക്കുമായിട്ടില്ല. അടുത്തകാലത്തായി ജെഎൻയു ഹോസ്റ്റലിൽ നിന്ന് കാണാതാകുന്ന രണ്ടാമത്തെയാളാണ് കസ്ന.
എ.ബി.വി.പി പ്രവർത്തകരുമായ തർക്കമുണ്ടയ ഒന്നാം വർഷ എം.എസ്സി ബയോടെക്നോളജി വിദ്യാർഥി നജീബ് അഹമ്മദിനെ 2016 ഒക്ടോബർ 15 മുതൽ കാമ്പസിൽ നിന്ന് കാണാതിയിരുന്നു. വിവാദമായ കേസ് ഇപ്പോൾ സി.ബി.ഐ അന്വേഷണത്തിലാണ്. കേസന്വേഷണത്തിൽ ഇതുവരെ പുരോഗതിയുണ്ടായിട്ടില്ല
