ദില്ലി: ജെഎന്‍യു സര്‍വ്വകലാശാല അന്വേഷണ സമിതിയുടെ ശിക്ഷാ നടപടിയില്‍ പ്രതിഷേധിച്ച് നിരാഹാര സമരം തുടരുന്ന കനയ്യ കുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം ആശുപത്രി വിട്ടു. ഏതാനും ദിവസത്തേക്ക് ബെഡ് റെസ്റ്റ് വേണമെന്ന് ഡോക്ടര്‍മാര്‍ കനയ്യയോട് നിര്‍ദേശിച്ചിട്ടുണ്ട്. രക്ത സമ്മര്‍ദ്ദം താഴ്ന്നതിനെ തുടര്‍ന്ന അര്‍ദ്ധബോധാവസ്ഥയിലാണ് കനയ്യയെ ഇന്നലെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയോഗിച്ച സമിതി പക്ഷപാതപരമായാണ് അന്വേഷണം നടത്തിയതെന്നും ശിക്ഷാ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഒരാഴ്ചയിലധികമായി കാമ്പസില്‍ നിരാഹര സമരം നടത്തുകയായിരുന്നു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍. കനയ്യയ്ക്ക് പുറമെ പതിനഞ്ചോളം വിദ്യാര്‍ഥികളാണ് ഇപ്പോള്‍ നിരാഹാര സമരം തുടരുന്നത്. സമരം അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ ഇതുവരെ വഴങ്ങിയിട്ടില്ല. അഞ്ച് വിദ്യാര്‍ഥികള്‍ ഇന്നലെ നിരാഹാരസമരം പിന്‍വലിച്ചിരുന്നു.

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ എംപി ഡി രാജ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.. വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സീതാറാം യെച്ചൂരി, ദിഗ്‍വിജയ് സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ രാഷ്‌ട്രപതിയെ കണ്ടു. ജെഎന്‍യു പ്രതിസന്ധി സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിക്കാമെന്ന് രാഷ്‌ട്രപതി എംപിമാര്‍ക്ക് ഉറപ്പ് നല്‍കിയതായാണ് സൂചന.