വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ സൗദികള്‍ക്ക് ജോലി നല്‍കാന്‍ നിക്ഷേപകര്‍ക്ക് ടൂറിസം വകുപ്പിന്‍റെ നിര്‍ദേശം. നാല് വര്‍ഷത്തിനുള്ളില്‍ ടൂറിസം മേഖലയിലെ സൗദികളുടെ എണ്ണം പതിനേഴ്‌ ലക്ഷത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം.

വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരം ഒരുക്കണമെന്നും ഈ രംഗത്ത് സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കണമെന്നും ടൂറിസം വകുപ്പ് നിര്‍ദേശിച്ചു. ഈ മേഖലയില്‍ ജോലി ചെയ്യാന്‍ പ്രാപ്തരായ സ്വദേശികളെ വര്‍ത്തി കൊണ്ട് വരേണ്ടത് നിക്ഷേപകരുടെ ബാധ്യതയാണ്. സൌദികള്‍ക്ക് മാത്രമായി നീക്കിവെച്ച തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെയും അവരെ ജോലിക്ക് വെച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ടൂറിസം, പുരാവസ്തു അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അതേസമയം ടൂറിസം മേഖലയില്‍ നിലവില്‍ 1,329,000 സ്വദേശികള്‍ ജോലി ചെയ്യുന്നതായി ടൂറിസം വകുപ്പിലെ മാനവശേഷി വിഭാഗം പ്രതിനിധി അമീറ നൂറ അല്‍ സൗദ് അറിയിച്ചു. 2020 ആകുമ്പോഴേക്കും പതിനേഴ്‌ ലക്ഷം സൌദികള്‍ക്ക് ഈ മേഖലയില്‍ ജോലി കണ്ടെത്തുകയാണ് ടൂറിസം വകുപ്പിന്‍റെ ലക്ഷ്യം. ആവശ്യമായ ജീവനക്കാരുടെ എണ്ണം, അടിസ്ഥാന സൗകര്യം, വേണ്ടത്ര പരിശീലനം എന്നിവയിലെ കുറവ് പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും നൂറ അല്‍ സൗദ് ചൂണ്ടിക്കാട്ടി.