Asianet News MalayalamAsianet News Malayalam

സന്തോഷ് ട്രോഫി: കളിക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും

  • സന്തോഷ് ട്രോഫി: കളിക്കാര്‍ക്ക് രണ്ട് ലക്ഷവും ജോലിയും
job and cash award announced to Santhosh trophy players Cabinet Meeting

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിച്ച കേരള ടീമിലെ 20 അംഗങ്ങള്‍ക്കും രണ്ട് ലക്ഷം രൂപ പാരിദോഷികം നല്‍കാനും 11 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.മാനേജര്‍, അസിസ്റ്റന്റ് പരിശീലകന്‍, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും.

കേരള ടീമിലെ മുഹമ്മദ് ഷെറീഫ്, ജിയാദ് ഹസ്സന്‍, ജസ്റ്റിന്‍ ജോര്‍ജ്, കെ.പി. രാഹുല്‍, വി.എസ്. ശ്രീക്കുട്ടന്‍, എം.എസ്. ജിതിന്‍, ജി. ജിതിന്‍, ബി.എല്‍. ഷംനാസ്, സജിത് പൗലോസ്, വി.കെ. അഫ്ദല്‍, പി.സി. അനുരാഗ് എന്നീ 11 കളിക്കാര്‍ക്കാണ് വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കുക.കളിക്കാരില്‍ സ്വന്തമായി വീടില്ലാത്ത കെ.പി. രാഹുലിന് (പീലിക്കോട് കാസര്‍കോട്) വീട് നിര്‍മിച്ച് നല്‍കാനും യോഗം തീരുമാനിച്ചു.

അതേസമയം വോളി ചാമ്പ്യന്‍ഷിപ്പ് നേടിയ ടീമിലെ സികെ രതീഷിന് കിന്‍ഫ്രയില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് കോഴിക്കോട് ജില്ലയില്‍ നിയമനം നല്‍കും.
ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള ടീമിലെ 12 കളിക്കാര്‍ക്കും പരിശീലകനും ഒന്നര ലക്ഷം രൂപ വീതം നല്‍കാനും മാനേജര്‍ക്കും അസിസ്റ്റന്റ് കോച്ചിനും ഒരു ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ 

സന്തോഷ് ട്രോഫി: കളിക്കാര്‍ക്ക് 2 ലക്ഷം വീതം; വോളി കേരള ടീമിലെ കളിക്കാര്‍ക്ക് ഒന്നര ലക്ഷം വീതം, 12 പേര്‍ക്ക് സര്‍ക്കാര്‍ ജോലി
സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ ഇരുപത് കളിക്കാര്‍ക്കും മുഖ്യപരിശീലകനും രണ്ടു ലക്ഷം രൂപ വീതം പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചു. മാനേജര്‍, അസിസ്റ്റന്റ് പരിശീലകന്‍, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും.

സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ മുഹമ്മദ് ഷെറീഫ്, ജിയാദ് ഹസ്സന്‍, ജസ്റ്റിന്‍ ജോര്‍ജ്, കെ.പി. രാഹുല്‍, വി.എസ്. ശ്രീക്കുട്ടന്‍, എം.എസ്. ജിതിന്‍, ജി. ജിതിന്‍, ബി.എല്‍. ഷംനാസ്, സജിത് പൗലോസ്, വി.കെ. അഫ്ദല്‍, പി.സി. അനുരാഗ് എന്നീ 11 കളിക്കാര്‍ക്ക് വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കും.

സന്തോഷ് ട്രോഫി ടീമിലെ കളിക്കാരില്‍ സ്വന്തമായി വീടില്ലാത്ത കെ.പി. രാഹുലിന് (പീലിക്കോട് കാസര്‍കോട്) വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചു.

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള ടീമിലെ 12 കളിക്കാര്‍ക്കും പരിശീലകനും ഒന്നര ലക്ഷം രൂപ വീതം നല്‍കും. മാനേജര്‍ക്കും അസിസ്റ്റന്റ് കോച്ചിനും ഒരു ലക്ഷം രൂപ വീതം നല്‍കും.

വോളി ചാമ്പ്യന്‍ഷിപ്പ് നേടിയ ടീമിലെ സി.കെ. രതീഷിന് കിന്‍ഫ്രയില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് കോഴിക്കോട് ജില്ലയില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചു.

മേല്‍ത്തട്ട് വരുമാന പരിധി 8 ലക്ഷം രൂപ

മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ മേല്‍ത്തട്ട് വരുമാന പരിധി ആറ് ലക്ഷം രൂപയില്‍ നിന്ന് എട്ട് ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഉത്തരവ് ഇറങ്ങുന്ന തീയ്യതി മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും.

തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യരെ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ഫോര്‍ട് കൊച്ചി സബ് കളക്റ്റര്‍ ഇമ്പാ ശേഖറിനെ തിരുവനന്തപുരം സബ്കളക്റ്ററായി നിയമിക്കും.  മൃഗസംരക്ഷണവകുപ്പ് സെക്രട്ടറി എക്സ്. അനിലിന് കൃഷി വകുപ്പ് സെക്രട്ടറിയുടെ അധികചുമതല നല്‍കും.  വ്യവസായവകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിന് നികുതി വകുപ്പ് സെക്രട്ടറിയുടെ (എക്സൈസ് ഒഴികെ) അധികചുമതല നല്‍കാന്‍ തീരുമാനിച്ചു. കെ.എഫ്.സി. എം.ഡി. സഞ്ജയ് കൗശികിന് ഫിനാന്‍സ് റിസോഴ്സസ് അധികചുമതല നല്‍കും.  കെ.എസ്.റ്റി.പി. പ്രൊജക്റ്റ് ഡയറക്റ്റര്‍ പാട്ടീല്‍ അജിത് ഭഗവത് റാവുവിന് പി.ഡബ്ല്യു.ഡി അഡീഷണല്‍ സെക്രട്ടറിയുടെ ചുമതല കൂടി നല്‍കും.

പൊതുവിദ്യാഭ്യാസ മിഷന്‍ സിഇഒ ഡോ.പി.കെ. ജയശ്രീക്ക് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറിയുടെ അധികചുമതല നല്‍കും.രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മുങ്ങിമരിച്ച കൊട്ടാരക്കര കരീപ്ര വില്ലേജില്‍ ശ്രീമംഗലം വീട്ടില്‍ സത്യന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. തോട്ടില്‍ വീണ് മുങ്ങിത്താഴുന്ന ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സത്യന്‍ മരിച്ചത്. ഓട്ടോറിക്ഷയില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച തിരൂര്‍ കാട്ടിപ്പരത്തി വില്ലേജില്‍ പാലച്ചുവട് മുഹമ്മദ് നിസാര്‍, തയ്യില്‍ വീട്ടില്‍ ഖദീജ, തയ്യില്‍ വീട്ടില്‍ ഷാഹിന എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കും.

സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുളള പ്ലാന്റേഷനുകള്‍, ഫാമുകള്‍, സഹകരണസംഘങ്ങള്‍ എന്നിവയില്‍ നിന്നും കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന തോട്ടണ്ടി കശുവണ്ടി വികസനകോര്‍പറേഷനും കാപ്പക്സിനും ലഭ്യമാക്കാന്‍ അനുമതി നല്‍കും. ബന്ധപ്പെട്ട വില നിര്‍ണയസമിതി നിശ്ചയിക്കുന്ന വിലയ്ക്കാണ് തോട്ടണ്ടി ലഭ്യമാക്കുക. തോട്ടണ്ടി ദൗര്‍ലഭ്യം മൂലം കശുവണ്ടി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുളള നടപടികളുടെ ഭാഗമായാണ് തദ്ദേശീയമായി ഉല്‍പാദിപ്പിക്കുന്ന തോട്ടണ്ടി സംഭരിക്കുന്നത്.  കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ ജില്ലാ റൂറല്‍ ജയില്‍ സ്ഥാപിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പിന്റെ കൈവശമുളള 60 സെന്റ് ഭൂമി ജയില്‍ വകുപ്പിന്റെ ഉപയോഗത്തിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു. ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് ഉപയോഗാനുമതി നല്‍കുക.

Follow Us:
Download App:
  • android
  • ios