നാഗ്പൂര്‍: മഹാരാഷ്‌ട്രയില്‍ മാധ്യമ പ്രവര്‍ത്തകന്റെ അമ്മയേയും 18 മാസം പ്രായമുള്ള മകളെയും തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. നാഗ്പൂരിലെ ഒരു ഓണ്‍ലൈനില്‍ മാധ്യമത്തില്‍ ക്രൈം റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്ന രവികാന്ത് കാംബ്ലയുടെ മാതാവ് ഉഷ(52) മകള്‍ രാശി എന്നിവരുടെ മൃതദേഹമാണ് സമീപത്തെ നദിയില്‍ നിന്ന് കണ്ടെത്തിയത്. 

ശനിയാഴ്ച വൈകുന്നേരം മുതല്‍ ഇരുവരേയും കാണാനില്ലെന്ന് കാണിച്ച് രവികാന്ത് പൊലീസില്‍ പരാതി നല്‍യിയിരുന്നു. ഫോണില്‍ വിളിച്ചിട്ടും പ്രതികരിച്ചിരുന്നില്ല. ഞായറാഴ്ച രാവിലെയാണ് ബഹാദുരയിലെ നദിയില്‍ പാലത്തിന് സമീപത്തായി ഇരുവരുടെയും മൃതദേഹം പൊലീസ് കണ്ടെത്തിയത്. പവന്‍പുത്ര സ്വദേശിയായ ഗണേഷ് ഷാഹു(26) എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ഉഷയും ഷാഹുവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. ഇരുവരുടെയും ശരീരത്തില്‍ ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളൊന്നും നഷ്‌ടപ്പെട്ടിട്ടില്ല.