അലഹാബാദ്: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ മുന്‍ യുപി മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതിയ്ക്ക് ജാമ്യം അനുവദിച്ച പോക്‌സോ കോടതി ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു. പോക്‌സോ സ്‌പെഷ്യല്‍ ജഡ്ജ് ഒ.പി. മിശ്രയെയാണ് അലഹബാദ് ഹൈക്കോടതി ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തത്.

പ്രജാപതിക്ക് അനുവദിച്ച ജാമ്യം അലഹബാദ് ഹൈക്കോടതി റദ്ദാക്കി. പ്രജാപതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ യോഗി ആദിത്യനാഥ് സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും മകളെ ലൈംഗീകമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ മാര്‍ച്ച് 15നാണ് ഗായത്രി പ്രജാപതിയെ ലക്‌നൗവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് പ്രജാപതിയുടെ വാദം.