തിരുവന്തപുരം: എ കെ ശശീന്ദ്രനെ കുടുക്കിയ ചാനലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ശുപാര്‍ശ. ചാനല്‍ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. പൊതുഖജനാവിന് ചാനല്‍ വരുത്തിയ നഷ്ടം ചാനലില്‍ നിന്ന് ഈടാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. 

വാര്‍ത്ത ഉണ്ടാക്കാന്‍ വേണ്ടി ചാനല്‍ മന്ത്രിയെ കുരുക്കുയായിരുന്നുവെന്നും കമ്മീഷന്‍ വിശദമാക്കുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പരാതിക്കാരി ഹാജരായില്ലെന്നും കമ്മീഷന്‍ പറയുന്നു. നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ എ കെ ശശീന്ദ്രനെതിരെ ക്രിമിനല്‍ വകുപ്പുകളനുസരിച്ച് കുറ്റമില്ലെന്നാണ് കമ്മീഷന്‍ കണ്ടെത്തല്‍. 

കാലാവധി അവസാനിക്കാൻ ഇനിയും ആഴ്ചകൾ ശേഷിക്കെയാണ് അന്വേഷണം പൂര്‍ത്തിയാക്കി പിഎസ് ആന്റ്ണി കമ്മീഷൻ ഫോണ്‍കെണി കേസിലെ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറിയത്. മന്ത്രിക്കെതിരായ പരാതിയുടെ നിജസ്ഥിതിയും ഗൂഢാലോചനയും അന്വേഷിച്ച കമ്മീഷൻ റിപ്പോര്‍ട്ടിൽ ശശീന്ദ്രനെതിരെ കാര്യമായ തെളിവുകളില്ലെന്നാണ് സൂചന.

പരാതിക്കാരിയോ പരാതി സംപ്രേക്ഷണം ചെയ്ത മാധ്യമ സ്ഥാപനമോ അന്വേഷണവുമായി സഹകരിച്ചില്ല. ആവര്‍ത്തിച്ച് സമൻസ് നൽകിയിട്ടും കമ്മീഷന് മുന്നിൽ ഹാജറായതുമില്ല. കക്ഷി ചേരാനോ മൊഴിയും തെളിവും നൽകാനോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയും തയ്യാറായിട്ടില്ലെന്നും കമ്മീഷൻ ചെയര്‍മാൻ പിഎസ് ആന്റണി പറഞ്ഞു. പരാതിക്കൊപ്പം മാധ്യമ ധാര്‍മ്മികത സംബമന്ധിച്ച വിലയിരുത്തലുകളും പ്രവര്‍ത്തന മാനദണ്ഢങ്ങളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.