ദില്ലി: ട്രെയിനില്‍വെച്ച് അതിക്രമത്തിന് ഇരയായി മരിച്ച ഹരിയാന സ്വദേശി ജുനൈദിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ദില്ലി കേരള ഹൗസില്‍വെച്ചായിരുന്നു കൂടിക്കാഴ്‌ച. ജുനൈദിന്റെ കുടുംബത്തിനൊപ്പം രാജ്യത്തെ മതനിരപേക്ഷ സമൂഹം പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹരിയാനയിലെ ഖംപി ഗ്രാമത്തില്‍ ജുനൈദിന്റെ കുടുംബം ആരംഭിച്ച പഠനശാലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ സഹായവും ചെയ്തുകൊടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജുനൈദിന്റെ മാതാപിതാക്കളായ ഷാഹിറ, ജലാലുദ്ദീന്‍, സഹോദരങ്ങളായ ഹാഷിം, ഷാഖിര്‍ എന്നിവരും മറ്റു ബന്ധുക്കളുമാണ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും കൂടിക്കാഴ്‌ചയില്‍ സന്നിഹിതരായിരുന്നു.