പികെ ശശിക്കെതിരായ ലൈംഗികാരോപണം: കേസ്സെടുക്കണമെന്ന് ജസ്റ്റിസ് കെമാൽ പാഷ
പി.കെ.ശശി എംഎല്‍എയ്ക്കെതിരായ പരാതിയില്‍ പൊലീസ് സ്വമേധയാ കേസ്സെടുക്കണമെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. ഗുരുതരമായ ആരോപണം ഒളിച്ചുവയ്ക്കാൻ പാടില്ലായിരുന്നുവെന്നും ക്രിമിനൽ കേസില്‍ സ്വന്തമായി അന്വേഷണം നടത്താൻ പാർട്ടിക്ക് ഒരധികാരമില്ലെന്നും കെമാൽ പാഷ പറഞ്ഞു.
ദില്ലി: പി.കെ.ശശി എംഎല്‍എയ്ക്കെതിരായ പരാതിയില്‍ പൊലീസ് സ്വമേധയാ കേസ്സെടുക്കണമെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. ഗുരുതരമായ ആരോപണം ഒളിച്ചുവയ്ക്കാൻ പാടില്ലായിരുന്നുവെന്നും ക്രിമിനൽ കേസില്‍ സ്വന്തമായി അന്വേഷണം നടത്താൻ പാർട്ടിക്ക് ഒരധികാരമില്ലെന്നും കെമാൽ പാഷ പറഞ്ഞു.
നിയമം സാധാരണക്കാരനും സഭയിൽ അംഗമല്ലാത്തവനും മാത്രം ബാധകമാകരുതെന്ന് കെമാൽ പാഷ ആവശ്യപ്പെട്ടു. പാർട്ടി പരാതി ഉടൻ പൊലീസിന് കൈമാറുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും കെമാൽ പാഷ പറഞ്ഞു.
ഡിവൈഎഫ്ഐയുടെ പാലക്കാട് ജില്ലാ കമ്മറ്റിഅംഗമാണ് പി കെ ശശിക്ക് എതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ ഡിസംബറിൽ മണ്ണാർകാട് ഏരിയാ കമ്മറ്റി ഓഫീസിന്‍റെ മുകളിലത്തെ നിലയിൽ വച്ച് ലൈഗികമായി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പ്രധാന പരാതി. പല തവണ ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചു. എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി. ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖ തെളിവായി കൈയ്യിരുണ്ടെന്നും ജനറൽ സെക്രട്ടറി സീതാംറാം യെച്ചൂരിക്ക് നൽകിയ പരാതിയിലുണ്ട്.