അയോഗ്യതയ്ക്കെതിരെ കെ.എം. ഷാജി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കെ. എം. ഷാജി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി വിധി അടിന്തിരമായി സ്റ്റേ ചെയ്യണമെന്ന് കെ. എം. ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെടും.
ദില്ലി: എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കെ. എം. ഷാജി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് കെ. എം. ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെടും. കഴിഞ്ഞ വ്യാഴാഴ്ച ഇക്കാര്യം പരാമര്‍ശിച്ചപ്പോള്‍ സ്റ്റേ ആവശ്യം പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചിരുന്നു.
ഹൈക്കോടതിയുടെ സ്റ്റേ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ കെ. എം. ഷാജി നിയമസഭാംഗം അല്ലാതായെന്ന് വ്യക്തമാക്കി നിയമ സഭാ സെക്രട്ടറിയുടെ അറിയിപ്പ് ഇന്നലെ പുറത്തിറങ്ങിയിരുന്നു. കെ.എം ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നും എന്നാൽ നിയസഭ അംഗം എന്ന നിലയിലുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകില്ലെന്നും കോടതി വാക്കാൽ പരാമർശം നടത്തിയിരുന്നു. എന്നാൽ ഇത് രേഖാമൂലം നൽകിയില്ല. ഇതോടെ ഇന്ന് തുടങ്ങുന്ന നിയമസഭാ സമ്മേളത്തിൽ ഷാജിക്ക് പങ്കെടുക്കാൻ ആകില്ല.
തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വര്‍ഗീയ പ്രചരണം നടത്തി എന്ന് കണ്ടെത്തിയാണ് കെ.എം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്. ജനപ്രതിനിധിയെ അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയിൽ കെ.എം.ഷാജിയുടെ വാദം.
എതിർസ്ഥാനാർഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹർജി നൽകിയത്. അടുത്ത ആറ് വർഷത്തേക്ക് കെ.എം.ഷാജിക്ക് മത്സരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.