ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് കേസ് വേഗം വാദം കേട്ട് തീര്‍പ്പാക്കണമെന്ന് കെ.എം.ഷാജിയുടെ അഭിഭാഷകൻ ഇന്ന് ചീഫ് ജസ്റ്റിസ് കോടതിയിൽ ആവശ്യപ്പെട്ടേക്കും. 

ദില്ലി: തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹര്‍ജി അതിവേഗം തീര്‍പ്പാക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടേക്കും. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വര്‍ഗീയ പ്രചരണം നടത്തി എന്ന് കണ്ടെത്തിയാണ് കെ.എം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്. ജനപ്രതിനിധിയെ അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയിൽ കെ.എം.ഷാജിയുടെ വാദം. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് കേസ് വേഗം വാദം കേട്ട് തീര്‍പ്പാക്കണമെന്ന് കെ.എം.ഷാജിയുടെ അഭിഭാഷകൻ ഇന്ന് ചീഫ് ജസ്റ്റിസ് കോടതിയിൽ ആവശ്യപ്പെട്ടേക്കും. 

എതിർസ്ഥാനാർഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹർജി നൽകിയത്. അടുത്ത ആറ് വർഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതേസമയം തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്‍റെ ആവശ്യം തള്ളിയ കോടതി അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് പി.ഡി.രാജനാണ് വിധി പുറപ്പെടുവിച്ചത്.