ഇത്ര നീചമായ പീഡനം എംഎല്‍എയില്‍ നിന്നും ഉണ്ടായിട്ടും ഇരയുടെ രക്ഷയ്ക്ക് എത്താത്ത വനിതാ കമ്മീഷനെ പിരിച്ചു വിടുകയാണ് ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം: പി.കെ.ശശിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന വനിതാ കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.
ഇത്ര നീചമായ പീഡനം എംഎല്‍എയില്‍ നിന്നും ഉണ്ടായിട്ടും ഇരയുടെ രക്ഷയ്ക്ക് എത്താത്ത വനിതാ കമ്മീഷനെ പിരിച്ചു വിടുകയാണ് ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ.സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്...
സംസ്ഥാന വനിതാ കമ്മീഷന്‍ അജഗളസ്തനം പോലെ ആർക്കും ഉപകാരമില്ലാത്ത നിർഗുണപരബ്രഹ്മമായിക്കഴിഞ്ഞു. ഇത്രയും നീചമായൊരു സ്ത്രീപീഡനം അതും ഒരു എം. എൽ. എ നടത്തിയിട്ടും ഈ നിമിഷം വരെ ഇരയുടെ രക്ഷക്കെത്താത്ത വനിതാ കമ്മീഷനെ സത്യത്തിൽ പിരിച്ചുവിടുകയാണ് വേണ്ടത്. വനിതാ കമ്മീഷന്‍ ശമ്പളം വാങ്ങുന്നത് എ. കെ. ജി സെന്ററിൽ നിന്നല്ലെന്നെങ്കിലും അവർ ഓർക്കേണ്ടതായിരുന്നു. സി. പി. എമ്മിന്റെ പോഷകസംഘടനയായി വനിതാ കമ്മീഷന്‍ അധഃപതിച്ചിരിക്കുകയാണ്. പണ്ടുകാലത്ത് ശ്രീമതി ജോസഫൈന് ചില നിലപാടുകളുണ്ടായിരുന്നു. അധികാരപ്രമത്തത ഏതൊരു കമ്യൂണിസ്റ്റ് നേതാവിനെ പോലെ അവരേയും അധഃപതിപ്പിച്ചിരിക്കുകയാണ്. നട്ടെല്ലിന് ഇത്തിരിയെങ്കിലും ഉറപ്പുണ്ടെങ്കിൽ സ്വന്തം പാർട്ടിക്കാരിയായ ഒരു പെൺകുട്ടിക്ക് നീതി ഉറപ്പാക്കാൻ അവർ രംഗത്തുവരണം.
