മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ കള്ളവോട്ടു നടന്നെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നൽകിയ ഹർജി പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റി. 

കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ കള്ളവോട്ടു നടന്നെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നൽകിയ ഹർജി പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റി. ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. അതേസമയം, അന്തരിച്ച മുൻ എംഎല്‍എ പി ബി അബ്ദുൽ റസാഖിന്‍റെ മകൻ ഷഫീഖ് റസാഖിനെ കേസിൽ കക്ഷിചേരാൻ ഹൈകോടതി അനുവദിച്ചു.

അബുൽറസാഖിന്‍റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ സുരേന്ദ്രൻ ഹർജി നല്‍കിയത്. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ പി ബി അബ്ദുൽ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പ് ഫലം തനിക്കനുകൂലം ആകും എന്നുമാണ് സുരേന്ദ്രന്‍റെ വാദം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്കാണ് അബ്ദുൽ റസാഖ് വിജയിച്ചത്. എന്നാൽ ‍259 പേര്‍ കള്ളവോട്ടു ചെയ്തു എന്നാരോപിച്ചാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്.