എ പത്മകുമാർ തന്നെ ദേവസ്വം പ്രസിഡന്‍റായി തുടരും. പ്രസിഡൻറും ദേവസ്വം കമ്മീഷണറുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
കോട്ടയം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച ദേവസ്വം ബോര്‍ഡിന്‍റെ നിലപാടിനോട് വിരുദ്ധ നിലപാട് സ്വീകരിച്ച പ്രസിഡന്‍റ് പത്മകുമാറിനെ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാവകാശ ഹർജിക്ക് പ്രസക്തിയില്ലെന്നും പുനപരിശോധന ഹർജിയാണ് പരിഗണിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.
എ പത്മകുമാർ തന്നെ ദേവസ്വം പ്രസിഡന്‍റായി തുടരും. പ്രസിഡൻറും ദേവസ്വം കമ്മീഷണറുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. ഇരുവരുമായി താൻ ഇന്നലെ സംസാരിച്ചു. പാർട്ടിയുമായി ബന്ധമുള്ളവർ സെക്രട്ടറിയെ കാണുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പദ്മകുമാറിന്റെ പരസ്യപ്രസ്താവനകളോട് അതൃപ്തിയുണ്ടെന്ന് ദേവസ്വം കമ്മീഷണര്‍ എൻ വാസു പറഞ്ഞു. ഇക്കാര്യം അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്‍റേത് പൊളിറ്റിക്കൽ നിയമനം ആണെന്നും അതുകൊണ്ടു തന്നെയാണ് എകെജി സെന്‍റെലെത്തി കോടിയേരി ബാലകൃഷ്ണനോട് തന്നെ അതൃപ്തി തുറന്ന് പറഞ്ഞതെന്നും എൻ വാസു പറഞ്ഞു.
ശബരിമല യുവതീ പ്രവേശന വിധിയിൽ പുനപരിശോധന ആവശ്യമില്ലെന്ന് സുപ്രീംകോടതിയിൽ ദേവസ്വം ബോര്‍ഡെടുത്ത നിലപാടിൽ ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. എന്നാൽ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ വിശദീകരണം നൽകേണ്ടത് ഉത്തരവാദിത്തമാണ്. സ്വാഭാവികമായും അത്തരം വിശദീകൃരണം നൽകുമെന്നും എൻ വാസു പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെ വിധിയെ അനുകൂലിച്ചുള്ള നിലപാടാണ് ദേവസ്വം ബോര്‍ഡിനായി ഹാജരായ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി സുപ്രീംകോടതിയില്‍ അറിയിച്ചത്. എന്നാല്‍ സാവകാശ ഹർജിയെ കുറിച്ച് ദേവസ്വം ബോർഡ് അഭിഭാഷകൻ സുപ്രീംകോടതിയിൽ പറയാത്തതിൽ പദ്മകുമാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനെ തള്ളി ദേവസ്വം കമ്മീഷണറും രംഗത്തെത്തിയതോടെ ദേവസ്വം ബോര്‍ഡിനുള്ളിലെ അസ്വാരസ്യം പുറത്ത് വന്നിരുന്നു.
