സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് രണ്ട് തവണ വലിച്ചെറിഞ്ഞു, ഷര്‍ട്ട് സ്വയം വലിച്ച് കീറി; തെളിവുമായി ദേവസ്വം മന്ത്രി
അറസ്റ്റിലായ തന്നെ പൊലീസ് മർദ്ദിച്ചെന്ന് കെ.സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇരുമുടിക്കെട്ട് പൊലീസ് വലിച്ചെറിഞ്ഞെന്നും ആരോപിച്ചു. എന്നാൽ താഴെവീണ ഇരുമുടിക്കെട്ട് പൊലീസ് എടുത്ത് തോളിൽ വച്ചു കൊടുക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
പത്തനംതിട്ട: തന്നെ മര്‍ദ്ദിച്ചുവെന്നതടക്കമുള്ള കെ സുരേന്ദ്രന്‍റെ ആരോപണങ്ങള്‍ തള്ളി ദേവസ്വം മന്ത്രി ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ചുമലിലിരുന്ന ഇരുമുടിക്കെട്ട് കെ.സുരേന്ദ്രന്‍ രണ്ട് തവണ താഴെയിടുകയായിരുന്നുവെന്ന് ദേവസ്വം മന്ത്രി പറഞ്ഞു.
സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്.പി രണ്ട് തവണയും ഇത് തിരിച്ചെടുത്ത് ചുമലിൽ വച്ച് കൊടുത്തു. പൊലീസ് മര്‍ദ്ദിച്ചുവെന്ന് മാധ്യമങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നില്‍ കാണിക്കാന്‍ സ്വന്തം ഷര്‍ട്ട് വലിച്ച് കീറിയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത ചിറ്റൂര്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വേഷംകെട്ടലുകളുമായി ഇത്തരക്കാർ ശബരിമലയിൽ വരുന്നതാണ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. കെ.സുരേന്ദ്രൻ ഇരുമുടിക്കെട്ടുമായി ശബരിമലയിൽ വന്നത് സ്വാമി അയ്യപ്പനെ ദർശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
അറസ്റ്റിലായ തന്നെ പൊലീസ് മർദിച്ചെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ മർദനമേറ്റിട്ടില്ലെന്ന വൈദ്യപരിശോധനാ റിപ്പോർട്ട് പൊലീസ് മജിസ്ട്രേറ്റിനു മുന്നിൽ സമർപ്പിച്ചു. തന്നെ പൊലീസ് നിലത്തിട്ട് വലിച്ചിഴച്ചു മർദിച്ചെന്നും മരുന്നു കഴിക്കാൻ പോലും അനുവദിച്ചില്ലെന്നുമാണ് കെ.സുരേന്ദ്രൻ മജിസ്ട്രേറ്റിനോടു പരാതിപ്പെട്ടത്.
പ്രഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ അനുവദിക്കാത്ത പൊലീസ്, തനിക്ക് കുടിവെള്ളം പോലും തന്നില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാൽ ഇതിനെ പ്രതിരോധിച്ച് പൊലീസ് വൈദ്യപരിശോധനാ റിപ്പോർട്ട് നൽകി. എന്നാൽ സുരേന്ദ്രനു ആരോഗ്യപ്രശ്നങ്ങളില്ലെന്ന വൈദ്യപരിശോധനാറിപ്പോർട്ടാണ് പൊലീസ് മജിസ്ട്രേറ്റിന് മുമ്പാകെ സമർപ്പിച്ചത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്.
കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്
''ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുത്. പരിപാവനമായി എല്ലാവരും കാണുന്ന ഒന്നാണത്. കെ.സുരേന്ദ്രൻ തന്റെ ചുമലിൽ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂർവ്വം 2 തവണ താഴെയിടുന്നത് ചിറ്റാർ പോലീസ് സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്.പി 2 തവണയും ഇത് തിരിച്ചെടുത്ത് ചുമലിൽ വച്ച് കൊടുക്കുന്നുമുണ്ട്. പുറത്ത് തന്നെ കാത്ത് നിൽക്കുന്ന മാധ്യമങ്ങൾക്കും ബി.ജെ.പി പ്രവർത്തകർക്കും മുന്നിൽ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മർദ്ദിച്ചു എന്നു കാണിക്കാൻ സ്വന്തം ഷർട്ട് വലിച്ച് കീറുകയും ചെയ്തു.
കെ.സുരേന്ദ്രൻ ഇരുമുടിക്കെട്ടുമായി ശബരിമലയിൽ വന്നത് സ്വാമി അയ്യപ്പനെ ദർശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിന് വ്രതം 15 ദിവസമാക്കണമെന്നും രഹാന ഫാത്തിമയെ ടാഗ് ചെയ്തു ഫേസ്‌ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രൻ തന്നെയാണല്ലോ ഇപ്പോൾ ശബരിമലയെ കലാപകേന്ദ്രമാക്കാൻ തുണിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാർ ശബരിമലയിൽ വരുന്നതാണ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.''
(വ്യക്തതയുള്ള കൂടുതൽ ദൃശ്യങ്ങള്‍ കാണാം)