വനിതാ മതിലിന് ശബരിമലയുമായി ബന്ധമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ
ശബരിമല ദർശനത്തിനു സ്ത്രീകൾ എത്തിയാൽ ഭരണഘടനപരമായ ബാധ്യത സർക്കാർ നിറവേറ്റുമെന്ന് കടകംപളളി സുരേന്ദ്രന്‍.
തിരുവനന്തപുരം: വനിതാ മതിലിന് ശബരിമലയുമായി ബന്ധമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല ദർശനത്തിന് സ്ത്രീകൾ എത്തിയാൽ ഭരണഘടനപരമായ ബാധ്യത സർക്കാർ നിറവേറ്റും. എന്നാൽ ഇപ്പോൾ ആ പ്രശ്നം സർക്കാരിന്‍റെ മുന്നിൽ ഇല്ല.
ദർശനത്തിനായി മനീതി സംഘടന മുഖ്യമന്ത്രിയെ സമീപിച്ചോ എന്ന് അറിയില്ല എന്നും കടകംപള്ളി പറഞ്ഞു. അതേസമയം, സ്വന്തം പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണം നൽകാൻ ആകാത്തവരാണ് വനിതാ മതിൽ കെട്ടുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തെ ഭ്രാന്താലയമാക്കാനേ ഇതുപകരിക്കൂ എന്നും ചെന്നിത്തല പറഞ്ഞു.
വനിതാ മതിൽ എന്ന വർഗീയ മതിൽ കെട്ടാൻ സർക്കാർ സംവിധങ്ങൾ ദുരുപയോഗം ചെയ്യുന്നു. ഓഫീസ് സമയത്ത് യോഗങ്ങൾ പാടില്ല എന്നുണ്ടെങ്കിലും വനിതാ മതിൽ യോഗങ്ങൾ ആ സമയത്ത് നടക്കുന്നു. ഒന്നര ലക്ഷം ഫയലുകൾ കെട്ടി കിടക്കുമ്പോഴാണ് ഇങ്ങനെ യോഗങ്ങൾ ചേരുന്നത് എന്നും ചെന്നിത്തല വിമര്‍ശിച്ചു. സിപിഎം സൈബർ പോരാളികളാണ് മഞ്ജുവിനെ അപമാനിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.