മലപ്പുറം: നിലമ്പൂര്‍ കക്കാടംപൊയിലിലെ വിവാദ പാര്‍ക്കുമായി ബന്ധപ്പെട്ട് സിപിഎം എംഎല്‍എ പിവി അന്‍വര്‍ ഹാജരാക്കിയ രേഖകളില്‍ പൊരുത്തക്കേട്. ഇതോടെ രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് പാര്‍ക്കിന് ലൈസന്‍സ് നല്കിയതെന്ന പഞ്ചായത്തിന്‍റെ വാദം പൊളിഞ്ഞു. പാര്‍ക്കിന് അനുമതിക്കായി ഹാജരാക്കിയ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഫയര്‍ഫോഴ്സ് സര്‍ട്ടിഫിക്കറ്റ്, സാനിറ്ററി സര്‍ട്ടിഫിക്കറ്റ് എന്നിവയിലാണ് അവ്യക്തത.

വാര്‍ത്താ സമ്മേളനത്തില്‍ എംഎല്‍എ ഹാജരാക്കിയ രേഖപ്രകാരം ജൂണ്‍ 22നാണ് പാര്‍ക്കിന് പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചത്. എന്നാല്‍ വാട്ടര്‍ പൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് ജൂണ്‍ 26നാണ്. അതായത് പൊതുമരാമത്ത് വകുപ്പിന്‍റെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഒരു മാസം മുമ്പ് പാര്‍ക്കിന് പഞ്ചായത്ത് അനുമതി നല്കിയെന്ന് വ്യക്തം.

പാര്‍ക്കിലെ ഒരു കെട്ടിടത്തിന് മാത്രമാണ് രേഖകള്‍ പ്രകാരം ഫയര്‍ഫോഴ്സ് ലൈസന്‍സുള്ളത്. ഇത് ചൂണ്ടിക്കാട്ടിയാണ് പാര്‍ക്കിന് പൂര്‍ണ്ണ സുരക്ഷാ അനുമതിയുണ്ടെന്ന് വാദിക്കുന്നത്. യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ താല്‍ക്കാലികമായി അനുവദിച്ച വൈദ്യുതി കണക്ഷന്‍റെ അനുമതിപത്രം കാട്ടിയാണ് പാര്‍ക്കിന് ലൈസന്‍സ് നേടിയത്. ഇതിന്‍റെ കാലാവധി വരുന്ന ജനുവരിയില്‍ അവസാനിക്കും.

മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരമാണ് പാര്‍ക്കിന് സാനിട്ടറി സര്‍ട്ടിഫിക്കറ്റ് നല്കിയിരിക്കുന്നത്. എന്നാല്‍ അനുമതി നല്‍കുന്ന ഉദ്യോഗസ്ഥന്‍ തയ്യാറാക്കുന്ന സൈറ്റ് മഹസറും, പാര്‍ക്കിലെ ശുചീകരണ സംവിധാനങ്ങള്‍ വ്യക്തമാക്കുന്ന രേഖകളും ഇതിനോടൊപ്പമില്ല.