പതിനഞ്ച് വർഷം മുമ്പാണ് അറുപത് വർഷം പഴക്കമുള്ള ഈ വീട് മണി വാങ്ങിക്കൊടുത്തത്. വീടിനകം മുഴുവൻ വെള്ളം കയറിയപ്പോൾ ഇവർ ചേനക്കര ക്യാംപിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ തിരികെയത്തിയപ്പോൾ വീട്ടിൽ നശിക്കാത്തതായി ഒന്നുമില്ല. 

തൃശൂർ: പ്രളയക്കെടുതിയിലെ ദുരിതത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് കലാഭവൻ മണിയുടെ സഹോദരൻ വേലായുധന്റെ കുടുംബം. മണിയുടെ മൂത്ത സഹോദരന്റെ ഭാര്യ വത്സയും മകൻ സുമേഷുമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. സഹോദരൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. പ്രളയത്തിൽ വീട് പൂർണ്ണമായി മുങ്ങിപ്പോയതിനാൽ ചാലക്കുടി ഈസ്റ്റ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു ഇവർ താമസിച്ചിരുന്നത്. മകൻ സുമേഷ് ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനമായിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്രയം. 

പതിനഞ്ച് വർഷം മുമ്പാണ് അറുപത് വർഷം പഴക്കമുള്ള ഈ വീട് മണി വാങ്ങിക്കൊടുത്തത്. വീടിനകം മുഴുവൻ വെള്ളം കയറിയപ്പോൾ ഇവർ ചേനക്കര ക്യാംപിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ തിരികെയത്തിയപ്പോൾ വീട്ടിൽ നശിക്കാത്തതായി ഒന്നുമില്ല. വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ എല്ലാം വെളളത്തിൽ ഒലിച്ചു പോകുകയും നശിച്ചുപോകുകയും ചെയ്തിരുന്നു. ചാലക്കുടി ചേനത്തുനാട്ടിലെ ഇവരുടെ വീട് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാം

ആകെയുണ്ടായിരുന്ന വരുമാന മാര്‍ഗമായ ഓട്ടോറിക്ഷയും വെള്ളം കയറി നശിച്ച അവസ്ഥയിലായപ്പോൾ മുന്നോട്ട് ജീവിക്കാൻ ഇവരുടെ മുന്നിൽ വേറെ മാർ​ഗമില്ല. ''വീടിന്റെ ഒരുഭാ​ഗം തകർന്നു. വീടിനകം മുഴുവൻ ചെളി കയറിയ അവസ്ഥയിലാണ്. ക്യാംപിലിരുന്നപ്പോഴും വീടിന്റെ കാര്യത്തിൽ എന്ത് ചെയ്യുമെന്ന ചിന്തയിലായിരുന്നു ഞങ്ങൾ.'' താമസിക്കാൻ പറ്റിയ സാഹചര്യമല്ല വീടിനുള്ളതെന്ന് വേലായുധന്റെ ഭാര്യ വത്സ പറയുന്നു.