എറണാകുളം: കൊച്ചി കളമശേരി നഗരസഭാ ഓഫീസിന് മുന്നിലെ എല്‍ഡിഎഫ് സമരപന്തല്‍ തീയിട്ട് നശിപ്പിച്ചു. നഗരസഭാ അധ്യക്ഷയ്‌ക്കെതിരായ സമരപന്തല്‍ നശിപ്പിച്ചത് യുഡിഎഫാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. സത്യം പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കളമശേരി നഗരസഭ അധ്യക്ഷ ജെസി പീറ്ററിന്റെ രാജി ആവശ്യപെട്ട് കഴിഞ്ഞ പതിമൂന്ന് ദിവസമായി ഇടതു കൗണ്‍സിലര്‍മാര്‍ റിലേ ഉപവാസത്തിലാണ്. സമരം അവസാനിക്കാന്‍ രണ്ടു ദിവസം ശേഷിക്കേയാണ് പന്തല്‍ നശിപ്പിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സമരപന്തിലിന് തീയിട്ടതെന്നാണ് നിഗമനം. പന്തലിലുണ്ടായിരുന്ന ഫഌക്‌സ്‌ബോര്‍ഡുകള്‍ കത്തിനശിച്ചു.

പന്തല്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് നഗരസഭയുടെ ഗേറ്റുകള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പൂട്ടിയതോടെ ജീവനക്കാര്‍ക്ക് ഓഫീസിനുള്ളില്‍ കയറാന്‍ കഴിഞ്ഞില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തെ യുഡിഎഫ് സ്വാഗതം ചെയ്തു. സാമ്പത്തിക ഇടപാട് കേസില്‍ പ്രതിയായ അധ്യക്ഷ രാജിവെയ്ക്കുക, നഗരസഭ കൗണണ്‍സില്‍ യോഗം ഉടന്‍ വിളിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇടതു കൗണ്‍സിലര്‍മാരുടെ സമരം.