ക്രൊയേഷ്യക്ക് വേണ്ടി 41 മത്സരങ്ങളില്‍ 15 ഗോളുകള്‍ നേടിയ താരമാണ് കാലിനിച്ച്.

മോസ്‌കോ: ക്രൊയേഷ്യന്‍ ഫോര്‍വേഡ് നികോള കാലിനിച്ചിനെ ടീമില്‍ നിന്ന് പുറത്താാക്കി. നൈജീരിയക്കെതിരായ മത്സരത്തില്‍ പകരക്കാരനാവാന്‍ വിസമ്മതിച്ചതാണ് താരത്തിന് വിനയായത്. 30കാരന്‍ നാട്ടിലേക്ക് മടങ്ങിയതോടെ ക്രൊയേഷ്യന്‍ ടീമില്‍ ഇനിയുള്ള മത്സരങ്ങള്‍ക്ക് 22 താരങ്ങളെ ഉണ്ടാവൂ.

എന്നാല്‍ പുറംവേദന ഉണ്ടായിരുന്നുവെന്നും അതുക്കൊണ്ടാണ്ടാണ് ഇറങ്ങാന്‍ വിസമ്മതിച്ചതെന്ന് കാലിനിച്ച് പറഞ്ഞു. ഇക്കാര്യം ലോകകപ്പിന് മുന്‍പ് ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിനിടെ പറഞ്ഞിരുന്നുവെന്നും എ സി മിലാന്‍ താരം പറഞ്ഞു.

ഇതിനെ കുറിച്ച് കോച്ചിന്റെ പ്രതികരണം ഇങ്ങനെ. എനിക്ക് എന്റെ താരങ്ങള്‍ പൂര്‍ണ ഫിറ്റായിരിക്കണം. എപ്പോള്‍ വിളിച്ചാലും കളിക്കാന്‍ തയ്യാറായിരിക്കണം. കോച്ച് സ്ലാട്‌കോ ഡാലിച്ച് വ്യക്തമാക്കി. നൈജീരിയക്കെതിരേ രണ്ടാം പകുതിയില്‍ കാലിനിച്ചിനെ ഇറക്കാനായിരുന്നു തീരുമാനം. എന്നാല്‍ അദ്ദേഹം ഇറങ്ങാന്‍ തയ്യാറായിരുന്നില്ല. ബ്രസീലിനെതിരേ സൗഹൃദ മത്സരത്തിലും അദ്ദേഹം ഇത് തന്നെ കാണിച്ചതെന്നും പരിശീലകന്‍ പറഞ്ഞു.

ക്രൊയേഷ്യക്ക് വേണ്ടി 41 മത്സരങ്ങളില്‍ 15 ഗോളുകള്‍ നേടിയ താരമാണ് കാലിനിച്ച്. തുടര്‍ച്ചയായ നാലാം തവണയാണ് ആദ്യ ഇലവനില്‍ സ്ഥാനം നേടാതെ പോവുന്നത്.