ചെന്നൈ :നടന്‍ കമല്‍ ഹാസനെ വിമര്‍ശിച്ച തമിഴ്നാട് ധനമന്ത്രി ഡി. ജയകുമാറിനെതിരെ താരത്തിന്‍റെ ഫാന്‍സ് അസോസിയേഷന്‍. തമിഴ്നാട്ടില്‍ വെള്ളപ്പൊക്കവും സുനാമിയും ഉണ്ടായ സമയത്ത് ഫാന്‍സ് അസോസിയേഷനുപയോഗിച്ച് എന്ത് ക്ഷേമപ്രവര്‍ത്തനമാണ് കമല്‍ ചെയ്തതെന്ന് മന്ത്രി ചോദിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കമലിനെ വിമര്‍ശിച്ച് ധനമന്ത്രി രംഗത്ത് വന്നത്.

Add Asianetnews as a Preferred SourcegooglePreferred

2004-2005 വര്‍ഷങ്ങളിലാണ് തമിഴ്നാട്ടില്‍ സുനാമി ദുരന്തം വിതച്ചത്. ഇതിനുള്ള വ്യക്തമായ മറുപടിയാണ് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ രംഗത്തെത്തി. ചെയ്യുന്ന പ്രവര്‍ത്തികള്‍ എണ്ണിപ്പറഞ്ഞ് വീമ്പിളക്കുന്ന സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെയുള്ള ഒരാളല്ല കമലെന്നും അദ്ദേഹം സമൂഹ നന്മയ്ക്കായി പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

 ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് ദുരിതത്തിലകപ്പെട്ടവര്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും ലഭ്യമാക്കുകയും ഫാന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ മെഡിക്കല് ക്യാംപുകള്‍ നടത്തുകയും ചെയ്തു. 15 ലക്ഷത്തോളം തുക ഇതിനായി മാത്രം നല്‍കി.രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് 21 ലക്ഷം രൂപ കാഴ്ച്ച ശക്തിയില്ലാത്തവരുടെ ഉന്നമനത്തിനായി നല്‍കിയിരുന്നു.

സാമ്പത്തികമായി സുരക്ഷിതത്വമില്ലാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യത്തിന് പണം നല്‍കി സഹായിക്കുകയും ചെയ്തിട്ടുണ്ട്. 38 വര്‍ഷത്തിനുള്ളില്‍ ഫാന്‍സ് അസോസിയേഷന്‍ ചെയ്ത കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ധനമന്ത്രി ജയകുമാറിന് ഫാന്‍സ് മറുപടി നല്‍കിയത്.